ത്രിദിന പ്രഭാഷണ പരന്പര സമാപിച്ചു
മനാമ: സമസ്ത ബഹ്റൈൻ −ഹൂറ ഏരിയ സംഘടിപ്പിച്ച ത്രിദിന മത പ്രഭാഷണ പരന്പര സമാപിച്ചു. പ്രഭാഷണ പരന്പരയുടെ മൂന്നാം ദിനം പ്രഭാഷണ വേദികളിലെ വിസ്മയമായ ഹാഫിസ് ജാബിർ എടപ്പാൾ മുഖ്യ പ്രഭാഷണം നടത്തി. പ്രവാസികൾ പ്രവാസ ജീവിതം തുടരുന്പോഴും നാട്ടിലുള്ള മക്കളുടെ കാര്യത്തിൽ അതീവ ജാഗ്രതയും ശ്രദ്ധയും പുലർത്തണമെന്നും ഇരുലോകത്തും മക്കൾ ഉപകാരപ്പെടുന്നവരാകണമെങ്കിൽ അവർക്ക് ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം മത വിദ്യ കൂടി നൽകണമെന്നും അതിന് മദ്രസകൾ ഉപയോഗപ്പെടുത്തണമെന്നും ജാബിർ പറഞ്ഞു. തുടർന്ന് ആത്മീയ സദസ്സിനും സമൂഹ പ്രാർത്ഥനയ്ക്കും പ്രമുഖ പണ്ധിതനും സൂഫി വര്യനുമായ ചെറുമോത്ത് ഉസ്താദ് നേതൃത്വം നൽകി. മനുഷ്യൻ നല്ലവനായിമാറണമെങ്കിൽ ഹൃദയാന്തരങ്ങളിൽ നിന്ന് അഹംഭാവവും ഞാൻ എന്ന ചിന്തയും ഒഴിവാക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു. താൻ എല്ലാവരെക്കാളും ചെറിയവനാണ് എന്ന ചിന്തയോടെയാണ് മനുഷ്യൻ മുന്നോട്ട് പോകേണ്ടത്. അങ്ങിനെ വിനയം കാണിക്കുന്നവർക്ക് മാത്രമേ വലുതാകാൻ കഴിയൂ. എത്ര വലിയവരായാലും നാം വന്ന വഴി മറക്കരുതെന്നും അദ്ദേഹം ഉപദേശിച്ചു. ബഹ്റൈന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി സ്ത്രീകളും പുരുഷന്മാരുമായി നിരവധി വിശ്വാസികളാണ് ത്രിദിന പ്രഭാഷ പരിപാടികളിലേയ്ക്കും ആത്മീയ സദസ്സിലേയ്ക്കുമൊഴുകിയെത്തിയത്.സമാപന ചടങ്ങ് സമസ്ത ബഹ്റൈൻ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് പെരിങ്ങത്തൂർ അദ്ധ്യക്ഷത വഹിച്ചു. അഷ്റഫ് കാട്ടിൽ പീടിക, മുസ്തഫ കെ.പി എന്നിവർ ആശംസകളർപ്പിച്ചു. സെയ്ദ് മുഹമ്മദ് വഹബി പ്രാർത്ഥന നടത്തി. പ്രഭാഷണ പരന്പരയുടെ സി.ഡി പ്രകാശനം കുരുട്ടി മൊയ്തു ഹാജിക്ക് നൽകി ചെറുമോത്ത് ഉസ്താദ് നിർവ്വഹിച്ചു. ഷംസുദ്ദീൻ മൗലവി കെ.കെ സ്വാഗതവും സഈദ് മൗലവി നന്ദിയും പറഞ്ഞു.



