കെ.ടി റബിയുള്ള വീട്ടുതടങ്കലിലെന്ന വാർത്ത തെറ്റെന്ന് പോലീസ്
മനാമ : ബഹ്റൈൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ ആതുരാലയങ്ങളുടെ ഉടമയും പ്രവാസി വ്യവസായിയുമായ ഡോ. കെ.ടി റബിയുള്ള വീട്ടുതടങ്കലിലാണെന്ന വാർത്തകൾ തെറ്റാണെന്ന് മലപ്പുറം പോലീസ്. ചികിത്സയിലായിരുന്ന റബിയുള്ള ഇപ്പോൾ വിശ്രമത്തിലാണെന്നും അദ്ദേഹം വീട്ടിൽ സന്തോഷവാനായി കഴിയുകയാണെന്നും ബോധ്യപ്പെട്ടതായി ഡിവൈഎസ്‌പി ജലീൽ തോട്ടത്തിലാണ് മാധ്യമങ്ങളോട് പറഞ്ഞത്.
റബിയുള്ളയെ കാണാനില്ലെന്നും അദ്ദേഹത്തെ ബന്ധുക്കൾ തടവിലാക്കിയിരിക്കുകയാണെന്നും സോഷ്യൽ മീഡിയയിൽ വൻ പ്രചരണം നടന്നിരുന്നു. അതെല്ലാം വ്യാജമാണെന്നും പോലീസ് വ്യക്തമാക്കി. ആറ് മാസത്തോളം ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന റബിയുള്ള ചികിത്സ പൂർത്തിയായ ശേഷമാണ് മലപ്പുറത്തെത്തിയത്. മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നും പൊതുപരിപാടികളിൽ പങ്കെടുക്കരുതെന്നും ഡോക്ടർമാരുടെ നിർദ്ദേശമുള്ളതിനാലാണ് സമൂഹമാധ്യമങ്ങളിൽ നിന്നുപോലും വിട്ടു നിന്നത്. കുടുബത്തോടെപ്പം ആദ്ദേഹം ഇപ്പോൾ ഈസ്റ്റ്കോഡൂരിലെ വീട്ടിലുണ്ട്. ചികിൽസയുടെ ഭാഗമായുള്ള നിയന്ത്രണങ്ങളിൽനിന്നു മുക്തനാകണമെങ്കിൽ രണ്ട് മാസം കൂടി സമയം വേണം. വീട്ടിൽ തനിക്ക് ഒരു പ്രശ്നവുമില്ലെന്ന് ആദ്ദേഹം പറയുന്നു.
കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ അസ്‌ലം ഗുരുക്കളെ പരിചയമുണ്ടെങ്കിലും എന്തിനാണ് ഇത്തരത്തിൽ അദ്ദേഹം വന്നതെന്ന് മനസിലാകുന്നില്ലെന്ന് റബിയുള്ള പറഞ്ഞു.

