ഇറാൻ ആക്രമണങ്ങളെ സോഷ്യൽ മീഡിയയിലൂടെ പുകഴ്ത്തി: യുവാവിന് അഞ്ച് വർഷം തടവും പിഴയും വിധിച്ച് ബഹ്‌റൈൻ കോടതി
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനെതിരെയുള്ള ഇറാൻ ആക്രമണങ്ങളെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ പിന്തുണയ്ക്കുകയും പുകഴ്ത്തുകയും ചെയ്ത കേസിൽ പ്രതിയായ യുവാവിന് അഞ്ച് വർഷം തടവും 2,000 ദിനാർ പിഴയും വിധിച്ച് ഹൈ ക്രിമിനൽ കോടതി. കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
ആക്രമണങ്ങളെ അനുകൂലിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും വീഡിയോകളും കമന്റുകളും അടങ്ങിയ സോഷ്യൽ മീഡിയ അക്കൗണ്ട് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സൈബർ ക്രൈം ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അക്കൗണ്ട് കൈകാര്യം ചെയ്തത് ഇയാളാണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കുകയും, പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെ സാങ്കേതിക പരിശോധനയിലൂടെ കുറ്റം തെളിയുകയുമായിരുന്നു.
തുടർന്ന് പബ്ലിക് പ്രോസിക്യൂഷൻ പ്രതിയെ വിചാരണയ്ക്കായി ഹൈ ക്രിമിനൽ കോടതിക്ക് കൈമാറി. ആശയപ്രകാശന സ്വാതന്ത്ര്യം നിയമത്തിന്റെ പരിധിയിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും, എന്നാൽ ഭീകരപ്രവർത്തനങ്ങൾ പ്രസിദ്ധീകരിക്കുന്നതും പിന്തുണയ്ക്കുന്നതും ന്യായീകരിക്കുന്നതും ഗുരുതരമായ കുറ്റകൃത്യമാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
sdfsdf

