മദ്യലഹരിയിൽ അതിക്രമം: ജയിൽ വാതിൽ തകർക്കാൻ ശ്രമിച്ച സൗദി യുവതിക്ക് തടവും നാടുകടത്തലും
പ്രദീപ് പുറവങ്കര I ഗൾഫ് I ബഹ്റൈൻ:
പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കുകയും വനിതാ പോലീസിനെ മർദ്ദിക്കുകയും ചെയ്ത 28 വയസ്സുകാരിയായ സൗദി യുവതിക്ക് ബഹ്റൈൻ ഹൈ ക്രിമിനൽ കോടതി ഒരു വർഷം തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷം ഇവരെ ബഹ്റൈനിൽ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.
മദ്യലഹരിയിൽ വിമാനത്താവളത്തിൽ വെച്ചാണ് യുവതിയെ പോലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്. ഈസ ടൗണിലെ വനിതാ ജയിലിൽ എത്തിച്ചതോടെ യുവതി അക്രമാസക്തയാകുകയായിരുന്നു. സെല്ലിലെ ശുചിമുറിയിലെ പൈപ്പുകൾ തകർത്ത് അത് ഉപയോഗിച്ച് ജയിൽ വാതിൽ തകർക്കാൻ ഇവർ ശ്രമിച്ചു. ഇത് തടയാൻ ശ്രമിച്ച വനിതാ ഉദ്യോഗസ്ഥയെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. പിന്നീട് പരിക്കിന് ചികിത്സ നൽകാൻ സൽമാനിയ ആശുപത്രിയിൽ എത്തിച്ചപ്പോഴും നേഴ്സിനെ ചവിട്ടുകയും മുടിക്ക് പിടിച്ചു വലിക്കുകയും ചെയ്ത് അതിക്രമം തുടർന്നു.
പ്രോസിക്യൂഷൻ ചോദ്യം ചെയ്യലിനോടും യുവതി ഒട്ടും സഹകരിച്ചില്ല. ഉദ്യോഗസ്ഥരെ പരിഹസിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിച്ചു, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി, പൊതുമുതൽ നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതിനെത്തുടർന്നാണ് കോടതി ശിക്ഷ വിധിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമെ, ജയിലിലെ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരമായി 77 ബഹ്റൈൻ ദിനാർ പിഴയൊടുക്കാനും കോടതി നിർദ്ദേശിച്ചു.
fhgfgh


