ഇന്ത്യൻ സ്കൂൾ യുവജനോത്സവം - സ്റ്റേജ് ഇനങ്ങൾക്ക് വർണാഭമായ തുടക്കം

പ്രദീപ് പുറവങ്കര
മനാമ l ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ യുവജനോത്സവങ്ങളിൽ ഒന്നായ ഇന്ത്യൻ സ്കൂൾ യുവജനോത്സവം 'തരംഗ്' വർണ്ണാഭമായ നാടോടി നൃത്തത്തോടെ ഇന്ത്യൻ സ്കൂൾ ബഹ്റൈനിൽ ആരംഭിച്ചു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് തിരി തെളിയിച്ചതോടെയാണ് സ്റ്റേജ് ഇനങ്ങൾക്ക് ഔദ്യോഗിക തുടക്കമായത്. റെക്കോർഡ് പങ്കാളിത്തമാണ് ഇത്തവണത്തെ യുവജനോത്സവത്തിൽ രേഖപ്പെടുത്തിയത്. ഏകദേശം 7,000 വിദ്യാർത്ഥികൾ ഇതിനകം സാഹിത്യ പരിപാടികളിൽ മത്സരിച്ചു കഴിഞ്ഞു. കൂടാതെ, വിവിധ ഗ്രൂപ്പ് ഇനങ്ങളിൽ 2,000 വിദ്യാർത്ഥികളാണ് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നത്. പ്രസംഗം, നൃത്തം, സംഗീതം, കവിത, നാടകം ഉൾപ്പെടെ നിരവധി മത്സരങ്ങളാണ് കലോത്സവത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കലോത്സവ വേദിയിൽ നടന്ന പ്രധാന മത്സരങ്ങളിൽ ബി, സി ലെവൽ നാടോടി നൃത്തം, എ, ഡി ലെവൽ മൈം, ബി, ഡി ലെവൽ ഇംഗ്ലീഷ് പ്രസംഗം, സി, ഡി ലെവൽ ഹിന്ദി കവിതാ പാരായണം എന്നിവ ഉൾപ്പെടുന്നു. വിദ്യാർത്ഥികളായ തഹ്രീം ഫാത്തിമ, സൈനബ് അലി എന്നിവരായിരുന്നു പരിപാടികളുടെ അവതാരകർ. ഒക്ടോബർ 10 ന് ആരംഭിച്ച കലോത്സവം 13 വരെ തുടരും.
ഉദ്ഘാടന ചടങ്ങിൽ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസിനൊപ്പം സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്‌പോർട്‌സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, ഭരണ സമിതി അംഗം ബിജു ജോർജ്, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്‌കൂൾ & അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
മികച്ച പ്രകടനം കാഴ്ചവെക്കുന്ന പ്രതിഭകൾക്ക് 'കലാരത്ന', 'കലാശ്രീ' എന്നീ അഭിമാനകരമായ പുരസ്‌കാരങ്ങൾ സമ്മാനിക്കും. കൂടാതെ, മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഹൗസിനുള്ള ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ്, ഹൗസ് സ്റ്റാർ അവാർഡുകൾ എന്നിവയും കാത്തിരിക്കുന്നു. കലോത്സവത്തിൽ ആകെ 1,800-ലധികം ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.
fasdf