വ്യാജവാർത്തകളും കിംവദന്തികളും പ്രചരിപ്പിച്ചാൽ 10 വർഷം വരെ തടവ്: കർശന മുന്നറിയിപ്പുമായി സുരക്ഷാ വിഭാഗം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യാജവാർത്തകളോ ചിത്രങ്ങളോ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ബഹ്‌റൈൻ ആന്റി കറപ്‌ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി വിഭാഗം അറിയിച്ചു. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ശിക്ഷാ നിയമത്തിലെ ആർട്ടിക്കിൾ 133 പ്രകാരം, യുദ്ധസമയത്തോ അടിയന്തര സാഹചര്യങ്ങളിലോ ജനങ്ങൾക്കിടയിൽ ഭീതി പടർത്തുന്നതോ സൈനിക നീക്കങ്ങളെ ബാധിക്കുന്നതോ ആയ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഗുരുതരമായ കുറ്റമാണ്. രാജ്യത്തിന്റെ ആത്മവീര്യം തകർക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾക്കും ഇതേ ശിക്ഷ ബാധകമായിരിക്കും.
സോഷ്യൽ മീഡിയ വഴിയോ മറ്റ് മാധ്യമങ്ങൾ വഴിയോ വിവരങ്ങളും ചിത്രങ്ങളും പങ്കുവെക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. അസാധാരണ സാഹചര്യങ്ങളിൽ വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്. കിംവദന്തികളിൽ വിശ്വസിക്കരുതെന്നും ഔദ്യോഗിക വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്നും സുരക്ഷാ വിഭാഗം ആവശ്യപ്പെട്ടു. നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടി സ്വീകരിക്കുമെന്നും ഭരണകൂടം വ്യക്തമാക്കി.
aa


