ബഹ്റൈൻ മുൻ നിയമകാര്യ മന്ത്രി ഡോ. ഹുസൈൻ അൽ ബഹാർണ അന്തരിച്ചു

പ്രദീപ് പുറവങ്കര
മനാമ : ബഹ്‌റൈന്റെ മുൻ നിയമകാര്യ സഹമന്ത്രിയും പ്രമുഖ നിയമജ്ഞനുമായ ഡോ. ഹുസൈൻ അൽ ബഹാർണ (93) അന്തരിച്ചു. 1971 മുതൽ 1995 വരെ നിയമകാര്യ സഹമന്ത്രിയായി സേവനമനുഷ്ഠിച്ച ഡോ. അൽ ബഹാർണ, 1973-ലെ ബഹ്‌റൈൻ ഭരണഘടനയുടെ കരട് തയ്യാറാക്കിയവരിൽ പ്രധാനിയായിരുന്നു. രാജ്യത്തിന്റെ ആധുനിക സിവിൽ നിയമ രൂപീകരണത്തിലും അദ്ദേഹത്തിന്റെ സ്വാധീനം പ്രകടമാണ്.
1932 ഡിസംബർ 5-ന് ജനിച്ച അദ്ദേഹം 1953-ൽ ബാഗ്ദാദിൽ നിന്ന് നിയമത്തിൽ ബിരുദം നേടി. തുടർന്ന് ബ്രിട്ടനിലും നെതർലാൻഡ്സിലും ഉപരിപഠനം നടത്തി. 1961-ൽ കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് പബ്ലിക് ഇൻ്റർനാഷണൽ നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി.
പ്രാദേശിക തലത്തിലും ആഗോള തലത്തിലും അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം വ്യാപിച്ചു കിടന്നു. 1987 മുതൽ 2006 വരെ ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷണൽ ലോ കമ്മീഷനിൽ ഏഷ്യയുടെ പ്രതിനിധിയായി അദ്ദേഹം പ്രവർത്തിച്ചു. 2003 മുതൽ 2005 വരെ ഇന്റർനാഷണൽ കൗൺസിൽ ഫോർ കൊമേഴ്സ്യൽ ആർബിട്രേഷൻ ബോർഡിലും അംഗമായിരുന്നു.
തന്റെ സേവനങ്ങൾക്ക് നിരവധി ബഹുമതികൾ ഡോ. അൽ ബഹാർണയെ തേടിയെത്തിയിട്ടുണ്ട്. 1986-ൽ അറബ് ഹിസ്റ്റോറിയൻസ് മെഡൽ, 1996-ൽ ബഹ്‌റൈൻ ഫസ്റ്റ് ക്ലാസ് സ്റ്റേറ്റ് ഓർഡർ, 2001-ൽ ഷെയ്ഖ് ഈസ ബിൻ സൽമാൻ ഫസ്റ്റ് ക്ലാസ് ഓർഡർ എന്നിവ അവയിൽ ചിലതാണ്.
നിയമപരവും ഭരണഘടനാപരവുമായ വിഷയങ്ങളിൽ നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. 'എ ലീഗൽ സ്റ്റഡി ആൻഡ് അനാലിസിസ് ഓഫ് ദി കോൺസ്റ്റിറ്റ്യൂഷണൽ സ്റ്റേറ്റ് ഓഫ് ദി കിംഗ്ഡം ഓഫ് ബഹ്‌റൈൻ (2008)', 'ഇറാൻസ് ക്ലെയിം ടു സോവറിൻ്റി ഓവർ ബഹ്‌റൈൻ ആൻഡ് ദി റെസല്യൂഷൻ ഓഫ് ദി ആംഗ്ലോ-ഇറാനിയൻ ഡിസ്പ്യൂട്ട് ഓവർ ബഹ്‌റൈൻ (2008)', 'പൊളിറ്റിക്കൽ ആൻഡ് കോൺസ്റ്റിറ്റ്യൂഷണൽ ഡെവലപ്‌മെൻ്റ്സ് ഓഫ് ദി ഗൾഫ് സ്റ്റേറ്റ്സ് (2005)' എന്നിവ അദ്ദേഹത്തിന്റെ പ്രധാന പ്രസിദ്ധീകരണങ്ങളാണ്.
നാളെ വൈകുന്നേരം 5 മണിക്ക് അൽ ഹൂറ സെമിത്തേരിയിൽ മൃതദേഹം കബറടക്കും.
aa