ആശുറ ഒരുക്കങ്ങൾ: ഹുസൈനി സംഘങ്ങളുമായി കൂടിക്കാഴ്ച നടത്തി ബഹ്റൈൻ ആഭ്യന്തര മന്ത്രി; ഐക്യത്തിന് ആഹ്വാനം


പ്രദീപ് പുറവങ്കര

മനാമ: രാജ്യത്ത് ആശുറ സീസണിനായുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ, ബഹ്റൈൻ ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ ബഹ്‌റൈനിലെ ഹുസൈനി സംഘങ്ങളുടെയും മഅ്തം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

കൂടിക്കാഴ്ചയിൽ, സമുദായങ്ങൾക്കിടയിലെ ഐക്യം, സമാധാനം, പരസ്പര ബഹുമാനം എന്നിവയ്ക്ക് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെയും ശക്തമായ പിന്തുണ ആഭ്യന്തര മന്ത്രി നേതാക്കളെ അറിയിച്ചു. മേഖലയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് സംസാരിച്ച മന്ത്രി, ഇത് എല്ലാവർക്കും കൂടുതൽ ജാഗ്രതയും അവബോധവും ആവശ്യമുള്ള ഒരു നിർണായക സമയമാണെന്ന് പറഞ്ഞു. പൊതു ക്രമവും സാമൂഹിക അച്ചടക്കവും നിലനിർത്തേണ്ടത് ഒരു പൊതു ഉത്തരവാദിത്തമാണെന്നും, പ്രത്യേകിച്ച് ആശുറ പോലുള്ള പ്രധാന മതപരമായ പരിപാടികളിൽ ഇത് പ്രധാനമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

"ഇത് ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണ്," അദ്ദേഹം പറഞ്ഞു. "ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുന്ന ആർക്കും നമ്മൾ ഇടം നൽകരുത്. പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്ന ഏത് നീക്കങ്ങൾക്കെതിരെയും ഒറ്റക്കെട്ടായി നിൽക്കാൻ നിങ്ങളുടെ കൂറിലും ദേശീയബോധത്തിലും എനിക്ക് വിശ്വാസമുണ്ട്." അഭ്യന്തര മന്ത്രി ഓർമ്മിപ്പിച്ചു.

ആശുറയുടെ മതപരമായ അർത്ഥത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഘോഷയാത്രകൾ രാഷ്ട്രീയ പരിപാടികളായി മാറാൻ അനുവദിക്കരുതെന്നും അദ്ദേഹം എല്ലാവരോടും ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രാലയവും മഅ്തം സംഘാടകരും തമ്മിലുള്ള ശക്തമായ സഹകരണം ഉറപ്പിച്ചുകൊണ്ടാണ് അദ്ദേഹം കൂടിക്കാഴ്ച അവസാനിപ്പിച്ചത്.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed