‘കേന്ദ്രത്തിന്റെ ആജ്ഞാപനം ഇങ്ങോട്ട് വേണ്ട’: നിർമ്മല സീതാരാമനെതിരെ തമിഴ്‌നാട് ധനമന്ത്രി
കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെതിരെ വിമർശനവുമായി തമിഴ്‌നാട് മന്ത്രി. കേന്ദ്രത്തിന്റെ ആജ്ഞാപനം ഇങ്ങോട്ട് വേണ്ടെന്നും തങ്ങളെക്കാളും മോശം പ്രകടനം കാഴ്ചവെക്കുന്നവർ ആജ്ഞാപിക്കേണ്ട കാര്യമില്ലെന്നും തമിഴ്‌നാട് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ പറഞ്ഞു. പെട്രോളിന്റെയും ഡീസലിന്റെയും നികുതി വിഹിതം വെട്ടിക്കുറയ്ക്കാൻ നിർമ്മല സീതാരാമൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ധനമന്ത്രിയുടെ വിമർശനം.
‘ഇന്ത്യയിലെ ഏത് സർക്കാരിനെക്കാളും മികച്ച സ്ഥിതിവിവരക്കണക്കാണ് തമിഴ് നാടിനുള്ളത്. റവന്യൂ കമ്മി 60,000 കോടി രൂപയിൽ നിന്ന് 40,000 കോടിയിലേക്ക് കുറച്ചു. ഞങ്ങളുടെ ധനക്കമ്മി കേന്ദ്രസർക്കാരിന്റെ പകുതിയാണ്. പ്രതിശീർഷ വരുമാനം ദേശീയ ശരാശരിയുടെ ഇരട്ടിയാണ്. ദേശീയ പണപ്പെരുപ്പം എട്ട് ശതമാനമായിരിക്കുമ്പോൾ ഞങ്ങളുടെ പണപ്പെരുപ്പം അഞ്ച് ശതമാനം മാത്രമാണ്. എന്താണ് ചെയ്യുന്നതെന്ന് ഞങ്ങൾക്കറിയാം. എന്തുചെയ്യണമെന്ന് ആരും പറയേണ്ട ആവശ്യമില്ല’− എന്‍.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പളനിവേൽ ത്യാഗരാജൻ പറഞ്ഞു.
‘മോശം പ്രകടനം നടത്തുന്നവർ ഞങ്ങളോട് ആജ്ഞാപിക്കേണ്ട. അവർ അഭ്യർത്ഥന നടത്തുകയല്ല ചെയ്യുന്നത്. ഡിമാന്‍ഡുകൾ മുന്നോട്ട് വെക്കുകയാണ്. ഭരണഘടന ഇതിന് അനുവദിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. തങ്ങളുടെ പരിധിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് അവരുടെ സ്വന്തം ധനകാര്യം കൈകാര്യം ചെയ്യാൻ കഴിയും,” അദ്ദേഹം പറഞ്ഞു.