അഭയക്കേസ്; ഫാദർ തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും ജാമ്യം; അഞ്ച് ലക്ഷം രൂപ കെട്ടിവെയ്‌ക്കണം; സംസ്ഥാനം വിടരുതെന്നും നിർദ്ദേശം


സിസ്റ്റർ അഭയയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജാമ്യം. ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്കാണ് ഹൈക്കേടതി ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപ പ്രതികൾ കെട്ടിവെയ്‌ക്കണമെന്നത് ഉൾപ്പെടെയുള്ള കർശന ഉപാധിയിലാണ് ജാമ്യം. സംസ്ഥാനം വിടരുതെന്നും നിർദേശമുണ്ട്.

കേസിലെ ഒന്നും മൂന്നും പ്രതികളാണ് ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ. ശിക്ഷാ വിധി സസപെൻഡ് ചെയ്ത് ജാമ്യം നൽകണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. ഹർജികളിൽ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്. വസ്തുതകളും തെളിവുകളും പരിശോധിക്കാതെയാണ് സിബിഐ കോടതി ശിക്ഷ വിധിച്ചതെന്ന് ചൂണ്ടിക്കാട്ടുന്നതായിരുന്നു പ്രതികളുടെ ഹർജി.

തിരുവനന്തപുരം സിബിഐ കോടതിയുടെ ശിക്ഷാ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഈ ഹർജിയിൽ തീരുമാനാകും വരെ ശിക്ഷാ വിധി നടപ്പാക്കുന്നത് തടഞ്ഞ് ജാമ്യം നൽകണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. ഇതാണ് ഹൈക്കോടതി അംഗീകരിച്ചത്.

2020 ഡിസംബർ 23-നാണ് അഭയ കൊലക്കേസിൽ ഫാദർ തോമസ് കോട്ടൂരിനെ ഇരട്ട ജീവപര്യന്തം തടവിനും സിസ്റ്റർ സെഫിയെ ജീവപര്യന്തം തടവിനും ശിക്ഷിച്ചത്. തിരുവനന്തപുരം സിബിഐ കോടതിയുടേതായിരുന്നു ശിക്ഷാവിധി.

 

 

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed