ഇറാൻ - അമേരിക്ക ചർച്ചകൾ വഴിമുട്ടുന്നു; പ്രത്യാക്രമണത്തിന് ഉത്തരവിട്ടേക്കുമെന്ന് ട്രംപിൻ്റെ മുന്നറിയിപ്പ്
ശാരിക I അന്തർദേശീയം
വാഷിംഗ്ടൺ: യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നിശ്ചയിച്ച സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ഇറാനുമായി ഒരു ധാരണയിലെത്താനുള്ള സാധ്യതകൾ മങ്ങുന്നതായി റിപ്പോർട്ട്. ചർച്ചകൾ പരാജയപ്പെട്ടാൽ മേഖലയിൽ വലിയ തോതിലുള്ള സൈനിക നീക്കങ്ങൾക്ക് സാധ്യതയുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഇന്ന് വൈകുന്നേരത്തോടെ ട്രംപ് നൽകിയ സമയപരിധി അവസാനിക്കും.
ഇരുരാജ്യങ്ങളും തമ്മിലുള്ള നിലപാടുകളിൽ വലിയ അന്തരമുള്ളതിനാൽ സമയപരിധിക്ക് മുമ്പ് ഒരു കരാറിലെത്താൻ സാധ്യത കുറവാണെന്ന് 'വാൾ സ്ട്രീറ്റ് ജേണൽ' റിപ്പോർട്ട് ചെയ്യുന്നു. സമാധാന ചർച്ചകളിൽ ട്രംപ് ഇപ്പോൾ അത്ര ശുഭപ്രതീക്ഷയിലല്ലെന്നും, ചർച്ചകൾ പരാജയപ്പെട്ടാൽ ചൊവ്വാഴ്ച രാത്രിയോടെ ഇറാനിലെ പ്രധാന കേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ അദ്ദേഹം അന്തിമ ഉത്തരവിട്ടേക്കുമെന്നും സൂചനയുണ്ട്. എങ്കിലും രാത്രിയിൽ നടക്കുന്ന ചർച്ചകളുടെ പുരോഗതി അനുസരിച്ച് തീരുമാനത്തിൽ മാറ്റം വന്നേക്കാം.
പ്രാദേശിക സമയം രാത്രി എട്ട് മണിയാണ് നിർണ്ണായകമായി കണക്കാക്കുന്നത്. ഒന്നുകിൽ ഒരു സമാധാന കരാർ, അല്ലെങ്കിൽ ഇറാനിലെ പാലങ്ങളും പവർ സ്റ്റേഷനുകളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടുള്ള സൈനിക നീക്കം - ഇതാണ് നിലവിലെ സാഹചര്യം. മുമ്പ് പലതവണ ചെയ്തതുപോലെ ട്രംപ് സമയപരിധി നീട്ടിനൽകാനുള്ള നേരിയ സാധ്യതയും അധികൃതർ തള്ളിക്കളയുന്നില്ല.
ഹോർമുസ് കടലിടുക്ക് വഴിയുള്ള ആഗോള വ്യാപാരത്തെ സ്വാധീനിക്കാനുള്ള കരുത്ത് തങ്ങൾക്കുണ്ടെന്ന ഉറച്ച വിശ്വാസത്തിലാണ് ഇറാൻ. ഈ നിലപാടിൽ മാറ്റം വരുത്താൻ അവർ തയ്യാറാകാത്തതാണ് വെടിനിർത്തൽ ചർച്ചകൾക്ക് തിരിച്ചടിയാകുന്നത്. അതേസമയം, യുദ്ധം കടുപ്പിക്കുന്നത് തിരിച്ചടിയുണ്ടാക്കുമെന്ന് അമേരിക്കയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നുണ്ട്. യുദ്ധം നീണ്ടുപോയാൽ അത് ഇറാന് അനുകൂലമായി മാറാനും അമേരിക്കയുടെ സൈനിക വിഭവങ്ങൾ കുറയാനും കാരണമായേക്കും. തുടർച്ചയായ സൈനിക നടപടികളോട് അമേരിക്കൻ ജനതയ്ക്കും താൽപ്പര്യമില്ലാത്തതിനാൽ യുദ്ധം അവസാനിപ്പിക്കാൻ തന്നെയാണ് ട്രംപ് ആഗ്രഹിക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
cxzccxz




