ലഹരിക്കേസിൽ പിടിയിലായ പ്രതിയുടെ പക്കൽ വ്യാജ കറൻസി; മൂന്ന് വർഷം തടവും പിഴയും
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ 48-കാരന് വ്യാജ കറൻസി കൈവശം വെച്ച കുറ്റത്തിന് ഹൈ ക്രിമിനൽ കോടതി മൂന്ന് വർഷം തടവും 500 ദിനാർ പിഴയും വിധിച്ചു. പ്രതിയുടെ പക്കൽനിന്ന് പിടിച്ചെടുത്ത വ്യാജ നോട്ടുകൾ നശിപ്പിക്കാനും കോടതി ഉത്തരവിട്ടു.
2025 ഓഗസ്റ്റ് 9-നാണ് മയക്കുമരുന്ന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസിൽ പ്രതിയെ ആൻ്റി നാർക്കോട്ടിക് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം പ്രതിയുടെ വ്യക്തിഗത വസ്തുക്കൾ പരിശോധിക്കുന്നതിനിടയിലാണ് 500 സൗദി റിയാലിൻ്റെ ഒരു നോട്ട് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. പബ്ലിക് പ്രോസിക്യൂഷൻ്റെ നിർദ്ദേശപ്രകാരം നടത്തിയ വിശദമായ പരിശോധനയിൽ ഇത് വ്യാജമാണെന്ന് തെളിയുകയായിരുന്നു.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ എവിഡൻസ് നടത്തിയ ഫോറൻസിക് പരിശോധനയിൽ പിടിച്ചെടുത്ത 500 റിയാലിൻ്റെ നോട്ട് വ്യാജമാണെന്ന് സ്ഥിരീകരിച്ചു. ഇത് യഥാർത്ഥ നോട്ടാണെന്ന് വരുത്തിത്തീർത്ത് വിപണിയിൽ വിനിമയം ചെയ്യാനായിരുന്നു പ്രതിയുടെ പദ്ധതിയെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ചോദ്യം ചെയ്യലിൽ, അപരിചിതനായ ഒരാളിൽ നിന്ന് 30 ദിനാർ നൽകിയാണ് താൻ ഈ നോട്ട് വാങ്ങിയതെന്ന് പ്രതി മൊഴി നൽകി. എന്നാൽ, വ്യാജ കറൻസി ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഇത് കൈവശം വെച്ചതെന്ന കണ്ടെത്തലിൽ കോടതി ശിക്ഷ ഉറപ്പാക്കുകയായിരുന്നു. ശിക്ഷാ കാലാവധിക്ക് ശേഷം പിടിച്ചെടുത്ത രേഖകളും വ്യാജ കറൻസിയും കണ്ടുകെട്ടാനും കോടതി നിർദ്ദേശിച്ചു.
aeddsfdfsdfs




