കൊതുകു നിർമ്മാർജനം നിർജീവം ; എറണാകുളത്ത് ഡെങ്കിപനി പടരുന്നു

എറണാകുളം ജില്ലയില്‍ ഡെങ്കിപനി പടരുന്നു. ഈ മാസം ഇതുവരെ ജില്ലയില്‍ 143 പേര്‍ക്ക് ഡെങ്കിപനി സ്ഥിരീകരിച്ചു. പകുതിയിലധികം രോഗികളും കൊച്ചി കോര്‍പ്പറേഷനിലാണ്. ജില്ലയില്‍ രണ്ട് പേര്‍ രോഗം ബാധിച്ച് മരിച്ചു. 660 പേരാണ് ജില്ലയില്‍ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയത്.
കൊച്ചി കോര്‍പ്പറേഷന്‍റെ മാലിന്യ നിര്‍മ്മാര്‍ജനം കാര്യക്ഷമമല്ലെന്ന വിമര്‍ശനത്തിനിടെയാണ് ജില്ലയില്‍ ഡെങ്കിപനി പടരുന്നത്. കോര്‍പ്പറേഷന്‍റെ കൊതുകു നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങളും നിര്‍ജീവമാണെന്നു വിമര്‍ശനമുയരുന്നുണ്ട്.
വിവരാവാകാശ നിയമം പ്രകാരം ലഭിച്ച രേഖയില്‍ കഴിഞ്ഞ മാര്‍ച്ച് 31നു ശേഷം കൊതുകുനിര്‍മ്മാര്‍ജനത്തിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടന്നിട്ടില്ല. എത്രയും പെട്ടെന്ന് ഇതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടും കോര്‍പ്പറേഷന്‍റെ അനാസ്ഥയാണ് രോഗം പടരാന്‍ കാരണമായതെന്നാണ് വിമര്‍ശനം.