ഫ്രാൻസിന് മൂന്ന് പതിറ്റാണ്ടിന് ശേഷം വനിതാ പ്രധാനമന്ത്രി
ഫ്രാൻസിലെ തൊഴിൽ മന്ത്രിയായ എലിസബത്ത് ബോണിനെ ഫ്രഞ്ച് പ്രധാനമന്ത്രിയായി പ്രഖ്യാപിച്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ. മൂന്ന് പതിറ്റാണ്ടിനുശേഷം ഇതാദ്യമായാണ് ഫ്രാൻസിന് ഒരു വനിതാ പ്രധാനമന്ത്രിയുണ്ടാകുന്നത്. നിലവിലെ പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്‌സ് പ്രസിഡന്റിന് രാജിക്കത്ത് കൈമാറിയ പശ്ചാത്തലത്തിലാണ് മാക്രോണിന്റെ പ്രഖ്യാപനം.
ജൂണിലെ പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മന്ത്രിസഭയിൽ വലിയ അഴിച്ചുപണി നടത്താൻ മാക്രോൺ പദ്ധതിയിടുന്നതായി മുന്‍പ് തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പാരിസ്ഥിതിക ബോധവും ഇടതുചിന്താഗതിയുമുള്ള ഒരു വനിതയെ പ്രധാനമന്ത്രിയാക്കാനാകും നീക്കം നടക്കുക എന്നും പ്രവചനങ്ങളുണ്ടായിരുന്നു.
30 വർഷങ്ങൾക്ക് മുന്‍പ് 1991 മെയ് മുതൽ 1992 ഏപ്രിൽ വരെ പ്രസിഡന്റ് ഫ്രാങ്കോയിസ് മിത്തറാണ്ടിന്റെ കീഴിൽ ഹ്രസ്വകാലത്തേക്ക് മാത്രമായിരുന്നു എഡിത്ത് ക്രെസൺ എന്ന വനിത പ്രധാനമന്ത്രിയായിരുന്നത്. പിന്നീട് പ്രധാനമന്ത്രി പദവിയിലേക്ക് ഒരു സ്ത്രീയ്ക്കും ചെന്നെത്താൻ സാധിച്ചിരുന്നില്ല. പരിസ്ഥിതി സംരക്ഷണത്തിനായുള്ള പ്രവർത്തനങ്ങളിലും വിദ്യാഭ്യാസ മേഖലയുടെ നവീകരണത്തിനുമാകും എലിസബത്ത് ബോൺ ആദ്യഘട്ടത്തിൽ ഊന്നൽ കൊടുക്കുകയെന്ന് ഫ്രാൻസിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.