അമേരിക്കയിൽ മങ്കിപോക്‌സ് സ്ഥിരീകരിച്ചു
കുരങ്ങുകളിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന മങ്കിപോക്‌സ് വൈറസ് അമേരിക്കയിൽ ഒരാൾക്ക് സ്ഥിരീകരിച്ചു. ഇയാൾ അടുത്തയിടെ കാനഡ സന്ദർശിച്ചിരുന്നു. ഈ വർഷം ആദ്യമായാണ് അമേരിക്കയിൽ മങ്കിപോക്‌സ് വൈറസ് സ്ഥിരീകരിക്കുന്നത്. രോഗിയുമായി സമ്പർക്കമുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യപ്രവർത്തകർ. നിലവിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. അതേസമയം, കാനഡയിൽ പന്ത്രണ്ടോളം പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. ബ്രിട്ടനിൽ ആറ് പേർക്ക് ഈ മാസം ആദ്യംരോഗം സ്ഥിരീകരിച്ചിരുന്നു.
മങ്കിപോക്‌സ് വൈറസ് സാധാരണയായി നേരിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന രോഗമാണ്. ചില സന്ദർഭങ്ങളിൽ മാത്രമാണ് രോഗം ഗുരുതരമാവുക. രോഗബാധിതരായ മിക്ക രോഗികളും ചുരുങ്ങിയ സമയത്തിനുള്ളിൽ സുഖം പ്രാപിക്കാറുണ്ടെന്നാണ് ബ്രിട്ടന്‍റെ ആരോഗ്യവിഭാഗം വ്യക്തമാക്കുന്നത്. പനി, പേശി വേദന, തലവേദന, വിറയൽ, ക്ഷീണം എന്നിവയാണ് രോഗത്തിന്‍റെ പ്രധാനലക്ഷണങ്ങൾ. അനന്തരം ദേഹമാസകലം തിണർപ്പുകൾ ഉണ്ടാവുകയും ചെയ്യും. രോഗബാധിതരുമായി അടുത്തിടപഴകുന്നവർക്ക് വൈറസ് പിടിപെടാം.