ഖത്തര്‍ ലോകകപ്പ് : ഇന്ന് മൂന്ന് മത്സരങ്ങൾ

ഖത്തര്‍ ലോകകപ്പിന്റെ രണ്ടാം ദിനമായ ഇന്ന് മൂന്ന് മത്സരങ്ങൾ. ആദ്യ മത്സരത്തിൽ ഗ്രൂപ്പ് ബിയില്‍ ശക്തരായ ഇംഗ്ലണ്ട് ഇറാനെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 6.30ന് ഖലീഫ ഇന്‍റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം. പരിക്കേറ്റ ജയിംസ് മാഡിസനും കെയ്ൽ വാക്കറും ഇല്ലാതെയാവും ഇംഗ്ലണ്ട് ആദ്യ മത്സരത്തിനിറങ്ങുക.
ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഇരുടീമും നേർക്കുനേർ വരുന്നത്. ഇംഗ്ലീഷ് ആക്രമണത്തെ തടഞ്ഞുനിര്‍ത്തുക ഇറാന് എളുപ്പമാവില്ല. ഇന്നത്തെ രണ്ടാം മത്സരത്തിൽ ഗ്രൂപ്പില്‍ എയിൽ നെതർലൻഡ്‌സ്, സെനഗലിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 9.30ന് അൽ തുമാമ സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് എയിലെ ഏറ്റവും കടുത്ത പോരാട്ടമാകും ഇതെന്നാണ് വിലയിരുത്തല്‍.
പരിക്കേറ്റ സൂപ്പർ താരം സാദിയോ മാനേ ഇല്ലാതെയാണ് ആഫ്രിക്കൻ ചാമ്പ്യൻമാരായ സെനഗൽ നെതർലൻഡ്സിനെ നേരിടാനിറങ്ങുന്നത്. അവസാന പതിനഞ്ച് കളിയിലും തോൽവി അറിയാതെയാണ് ഡച്ച് സംഘമിറങ്ങുന്നത്. മെംഫിസ് ഡീപ്പേ ഉൾപ്പടെയുള്ള പ്രമുഖ താരങ്ങളുടെ പരിക്കാണ് നെതർലൻഡ്‌സിന്‍റെ ആശങ്ക.
ഇന്നത്തെ മൂന്നാമത്തെ മത്സരത്തിൽ അമേരിക്ക വെയ്ൽസിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.30ന് അൽ റയ്യാൻ സ്റ്റേഡിയത്തിലാണ് മത്സരം. അറുപത്തിനാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വെയ്ൽസ് ലോകകപ്പിൽ കളിക്കാനെത്തുന്നത്. പ്ലേ ഓഫിലൂടെ ഖത്തറിലേക്ക് യോഗ്യത നേടിയ വെയ്ൽസിന്‍റെ പ്രതീക്ഷയെല്ലാം ക്യാപ്റ്റൻ ഗാരെത് ബെയ്‌ലിന്‍റെ ബൂട്ടുകളിലാണ്.
AA