മഴ പേടിയിൽ ഇന്ന് ഇന്ത്യ− ന്യൂസിലൻഡ് പോരാട്ടം
നോട്ടിംഗ്ഹാം: മഴ ഭീഷണിയിൽ ഇന്ത്യക്ക് ഇന്ന് മൂന്നാം ലോകകപ്പ് മത്സരം. ട്രന്റ്ബ്രിഡ്ജിൽ നടക്കുന്ന മത്സരത്തിൽ ന്യൂസിലൻഡാണ് ഇന്ത്യയുടെ എതിരാളി. ഇന്ന് ആര് പരാജയപ്പെട്ടാലും അവർക്ക് ലോകകപ്പിലെ ആദ്യത്തെ തോൽവിയായിരിക്കും. നോട്ടിംഗ്ഹാമിൽ മഴ പെയ്യുമെങ്കിലും മത്സരം പൂർണമായും നഷ്ടമാവില്ലെന്നാണ് കാലാവസ്ഥ പ്രവചനം.
കളിച്ച മൂന്ന് മത്സരങ്ങളിലും വിജയിച്ച ന്യൂസിലൻഡ് ആറു പോയിന്റുമായി പോയിന്റ് നിലയിൽ ഒന്നാമതാണ്. ഇന്ത്യക്ക് രണ്ട് മത്സരങ്ങളിൽ നാലു പോയിന്റുണ്ട്. എന്നാൽ പരിക്കേറ്റ ഓപ്പണർ ശിഖർ ധവാന്റെ അഭാവം ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ബാധിക്കും. നാലാം നന്പറാണ് ഇന്ത്യയെ അലട്ടുന്ന മറ്റൊരു പ്രശ്‌നം.
ധവാന് പകരം കെ.എൽ രാഹുലാണ് ഇന്ന് ഓപ്പണറായി കളിക്കുക. എന്നാൽ രാഹുൽ കളിച്ചിരുന്ന നാലാം നന്പറിൽ ആര് കളിക്കുമെന്നുള്ളത് ഇപ്പോഴും ആശക്കുഴപ്പമുണ്ടാക്കുന്നു. നിലവിൽ വിജയ് ശങ്കറിനാണ് സാധ്യത. അങ്ങനെയങ്കിൽ പരിചയസന്പന്നനായ ദിനേശ് കാർത്തിക് പുറത്തിരിക്കും.
ഇരുവരും ഏഴ് തവണ ലോകകപ്പിൽ നേർക്കുനേർ വന്നു. ഇതിൽ നാല് തവണയും വിജയം ന്യൂസിലൻഡിനൊപ്പമായിരുന്നു. 2003 ലോകകപ്പിലാണ് അവസാനമായി ഇരുവരും കളിച്ചത്. അന്ന് ഇന്ത്യക്കായിരുന്നു വിജയം. ന്യൂസിലൻഡിനെ 146 ഒതുക്കിയ ഇന്ത്യ ഏഴ് വിക്കറ്റിന്റെ അനായാസ ജയം സ്വന്തമാക്കി.

