ചാമ്പ്യന്‍സ് ട്രോഫി : ആദ്യ സെമിഫൈനലിൽ ഇന്ന് ഇംഗ്ലണ്ടും പാകിസ്താനും നേർക്കുനേർ
കാര്‍ഡിഫ് : ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ ആദ്യ സെമിഫൈനലിൽ ഇന്ന് ആതിഥേയരായ ഇംഗ്ലണ്ട്, പാകിസ്താനെ നേരിടും. കാര്‍ഡിഫില്‍ ബഹ്‌റൈൻ സമയം ഉച്ചക്ക് പന്ത്രണ്ടരക്കാണ് മല്‍സരം. ടൂര്‍ണമെന്റില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെ ആധികാരികമായാണ് ഇംഗ്ലണ്ടിന്റെ വരവ്.
കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഫൈനലിലെത്തിയെങ്കിലും, കലാശപോരാട്ടത്തില്‍ ഇന്ത്യയോട് പരാജയപ്പെടുകയായിരുന്നു. മൂന്നു തവണ ലോകകപ്പ് ഫൈനലിലും ഇംഗ്ലണ്ട് എത്തിയെങ്കിലും പരാജയമായിരുന്നു ഫലം. ഈ ദുര്‍ഗതി സ്വന്തം നാട്ടില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ തിരുത്തിയെഴുതാനുള്ള പരിശ്രമത്തിലാണ് ഇംഗ്ലണ്ട്.
ഗ്രൂപ്പ് എയില്‍ ബംഗ്ലാദേശ്, ന്യൂസിലണ്ട്, ആസ്ത്രേലിയ ടീമുകള്‍ക്കെതിരെ ആധികാരികമായിട്ടായിരുന്നു ഇയാന്‍ മോര്‍ഗന്റെയും സംഘത്തിന്റെയും വിജയം. എന്നാൽ ബി ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ നേടിയ മൂന്ന് വിക്കറ്റ് വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് പാകിസ്താന്‍ ഇംഗ്ലണ്ടിനെതിരെ കച്ചകെട്ടുന്നത്. നായകന്‍ സര്‍ഫറാസ് അഹമ്മദിന്റെ അര്‍ധസെഞ്ച്വറിയാണ് തോല്‍വിയുടെ വക്കില്‍ നിന്നും പാക് നിരയെ അവസാന നാലിലെത്തിച്ചത്.
ഇംഗ്ളണ്ട് ടീം : ഇയാന്‍ മോര്‍ഗന്‍(ക്യാപ്റ്റന്‍), മൊയീന്‍ അലി, ബെയര്‍സ്റ്റോ, ജെയ്ക് ബോള്‍, ബില്ലിങ്സ്, ഹെയ്ല്‍സ്, പ്ളങ്കെറ്റ്, ആദില്‍ റഷീദ്, ജോ റൂട്ട്, ജേസണ്‍ റോയ്, ബെന്‍ സ്റ്റോക്സ്, ഡേവിഡ് വില്ലി, വോക്സ്, മാര്‍ക്ക് വുഡ്, സ്റ്റീവന്‍ ഫിന്‍.
പാകിസ്താന്‍ ടീം: സര്‍ഫ്രാസ് അഹമ്മദ് (ക്യാപ്റ്റന്‍), ഷെഹ്സാദ്, അസ്ഹര്‍ അലി, ബാബര്‍ അസം, ഫഹീം അഷ്റഫ്, ഫഖര്‍ സമാന്‍, ഹാരിസ് സൊഹൈല്‍, ഹസന്‍ അലി, ഇമാദ് വാസിം, ജുനൈദ് ഖാന്‍, മുഹമ്മദ് ആമിര്‍, മുഹമ്മദ്ഹഫീസ്, ഷൊയബ് മാലിക്.

