സൗദിയിലെ നാലു വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ ബാഗേജ് പരിശോധനക്ക് സ്മാർട്ട് ടേബിളുകൾ ഏർപ്പെടുത്തും
സൗദിയിലെ നാലു വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ ബാഗേജ് പരിശോധനക്ക് സ്മാർട്ട് ടേബിളുകൾ ഏർപ്പെടുത്തുന്നു. മദീന, അൽഖസീം, ജിസാൻ, ദമ്മാം എയർപോർട്ടുകളിലാണ് സ്മാർട്ട് പരിശോധനാ ടേബിളുകൾ സ്ഥാപിക്കുക. കസ്റ്റംസ് ഡാറ്റബേസുമായി ബന്ധിപ്പിക്കുന്ന സ്മാർട്ട് ടേബിൾ യാത്രക്കാരന്റെ മുൻകാല യാത്രാ ചരിത്രവും നിയമലംഘനങ്ങളും കാണിക്കും. രാജ്യത്തെ നാലു പ്രവിശ്യകളിലെ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ ബാഗേജ് പരിശോധനക്ക് സ്മാർട്ട് ടേബിളുകൾ ഏർപ്പെടുത്താൻ സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി നപടികളാരംഭിച്ചു. അതിനൂതന ക്യാമറകൾ, ഡാറ്റാബേസുമായി ബന്ധിപ്പിച്ച എക്സ്റേ ഉപകരണം എന്നിവ സ്മാർട്ട് ടേബിളുകളുടെ പ്രത്യേകതയാണ്.
സ്മാർട്ട് ടേബിളിലൂടെ ബാഗേജുകൾ കടന്നുപോകുന്നതോടെ ഡാറ്റാബേസിൽ സൂക്ഷിച്ച പേഴ്സണൽ റെക്കോർഡ് വഴി യാത്രക്കാരന്റെ മുൻകാല റെക്കോർഡുകൾ തിരിച്ചറിയും. ഇതോടെ യാത്രക്കാരന്‍ മുന്‍പ് വിമാനത്താവള യാത്രയിൽ ഏതെങ്കിലും കുറ്റകൃത്യങ്ങളിലോ നിരോധിത വസ്തുക്കളുടെ കടത്തിലോ പങ്കാളിയായെങ്കിൽ ഡാറ്റബേസ് ഇക്കാര്യം വെളിപ്പെടുത്തും. സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം എളുപ്പവും കുറ്റമറ്റതുമാക്കാൻ ആധുനിക സംവിധാനം സഹായിക്കും. ബാഗേജിലുള്ള ചരക്കുകളുടെ ഇനങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാനും പുതിയ സംവിധാനം സഹായിക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
setet




