ചിരിച്ചു ചിരിച്ച് ഒടുവിൽ ഡിപ്രഷനിലേക്ക്: ലഹരി മിഠായിയുമായി വിദ്യാർത്ഥികൾ പിടിയിൽ
ഷീബ വിജയൻ
കോട്ടയം: കഞ്ചാവിന്റെ സത്ത് ചേർത്ത് നിർമ്മിച്ച ലഹരി മിഠായികൾ പതിവായി കഴിച്ചിരുന്ന 14, 15, 16 വയസ്സുകളിലുള്ള ഒൻപത് വിദ്യാർത്ഥികൾ എക്സൈസിന്റെ പിടിയിലായി. മൂന്ന് മാസം നീണ്ട രഹസ്യ അന്വേഷണത്തിനൊടുവിലാണ് ഇവരെ പിടികൂടിയത്. കുട്ടികളിൽ നിന്ന് വ്യാപകമായി കഞ്ചാവ് മിഠായികൾ പിടിച്ചെടുക്കുകയും തുടർന്ന് ഇവരെ ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. മൂന്ന് മാസം മുൻപ് ഉത്തർപ്രദേശ് സ്വദേശിയായ ഋഷികേശ് സിംഗിൽ നിന്ന് 194 ഗ്രാം കഞ്ചാവ് മിഠായി എക്സൈസ് പിടിച്ചെടുത്തിരുന്നു. ഇത് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് കഞ്ചാവിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. ഇയാളെ കണ്ടെത്താൻ സാധിച്ചില്ലെങ്കിലും ഫോൺ രേഖകൾ പരിശോധിച്ചപ്പോഴാണ് വിദ്യാർത്ഥികളാണ് ഇയാളെ കൂടുതലായി ബന്ധപ്പെട്ടിരുന്നതെന്ന് വ്യക്തമായത്.
40 മിഠായികൾ അടങ്ങിയ ഒരു പാക്കറ്റിന് 200 രൂപയ്ക്കാണ് ഇയാൾ വിറ്റിരുന്നത്. കൈപ്പും മധുരവും കലർന്ന പ്രത്യേക രുചിയുള്ള ഈ മിഠായികൾ കഴിച്ചാൽ നിർത്താതെ ചിരിക്കാൻ കഴിയുമെന്നാണ് പിടിയിലായ വിദ്യാർത്ഥി മൊഴി നൽകിയത്. എന്നാൽ ഇത് കുട്ടികളിൽ കടുത്ത വിഷാദരോഗം ഉൾപ്പെടെയുള്ള മാനസിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. കോട്ടയം ജില്ലയിൽ നിന്ന് മാത്രം 974 ഗ്രാം കഞ്ചാവ് മിഠായികൾ പിടിച്ചെടുത്തിട്ടുണ്ട്.
ചില ദിവസങ്ങൾക്ക് മുൻപ് കോട്ടയത്തെ ഒരു കോളജിൽ നിന്ന് പോകാനിരുന്ന വിനോദയാത്ര അവസാന നിമിഷം റദ്ദാക്കേണ്ടി വന്നതും ഈ മിഠായികൾ മൂലമാണ്. യാത്രയ്ക്കിടെ ഒരു വിദ്യാർത്ഥി കുഴഞ്ഞുവീണതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. അതിഥിത്തൊഴിലാളിയിൽ നിന്നാണ് മിഠായി ലഭിച്ചതെന്ന് കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്.
dzsadsasasdas

