തലശ്ശേരിയിലെ ബിജെപി നേതാവിന്റെ ആത്മഹത്യ: യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അറസ്റ്റിൽ
ഷീബ വിജയൻ
കണ്ണൂർ: തലശ്ശേരിയിൽ ബിജെപി നേതാവ് ജീവനൊടുക്കിയ കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അറസ്റ്റിലായി. എറണാകുളം മറ്റൂർ മാണിക്യമംഗലം മൊരപ്പള്ളി വീട്ടിൽ വൈശാഖ് എസ്. ദർശൻ (35) ആണ് അറസ്റ്റിലായത്. ബിജെപി എരഞ്ഞോളി പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡന്റ് തലശ്ശേരി പെരുന്താറ്റിലെ തിരുവാതിരയിൽ രതീശൻ (59) ജീവനൊടുക്കിയ സംഭവത്തിലാണ് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി വൈശാഖിനെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് രതീശൻ വഴി വൈശാഖ് 25 ലക്ഷം രൂപ വാങ്ങിയിരുന്നു. ഇതിനായി ടിടിആർ തസ്തികയിലേക്ക് വ്യാജ നിയമനക്കത്തും നൽകി. ഈ മാസം ആദ്യം പണം തിരികെ നൽകുമെന്ന് വൈശാഖ് ഉറപ്പു നൽകിയിരുന്നെങ്കിലും അത് പാലിക്കാത്തതിനെ തുടർന്ന് രതീശൻ ജീവനൊടുക്കുകയായിരുന്നു. രതീശന്റെ ആത്മഹത്യാക്കുറിപ്പിൽ ഇക്കാര്യം വ്യക്തമായി പരാമർശിച്ചിട്ടുണ്ട്.
ഈ മാസം മൂന്നിനാണ് തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിന് മുകളിലെ സ്വന്തം ഓഫീസിൽ രതീശനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയ അദ്ദേഹം ഓഫീസിലെത്തി ജീവനൊടുക്കുകയായിരുന്നു. പ്രധാനംമന്ത്രി ആവാസ് യോജനയുടെ അപേക്ഷകൾ തയ്യാറാക്കി നൽകുന്ന പ്രവർത്തനങ്ങളാണ് അദ്ദേഹം ഈ ഓഫീസ് കേന്ദ്രീകരിച്ച് നടത്തിയിരുന്നത്.
cvxsxs

