ചെങ്കടലിൽ മുങ്ങിയ ചരക്ക് കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി സൗദി ഹെറിറ്റേജ് അതോറിറ്റി
സമുദ്ര പരിവേഷണത്തിന്റെ ഭാഗമായി വർഷങ്ങൾക്ക് മുൻപ് ചെങ്കടലിൽ മുങ്ങിയ ചരക്കു കപ്പലിന്റെ അവശിഷ്ങ്ങൾ സൗദി ഹെറിറ്റേജ് അതോറിറ്റിയിലെ 5 മുങ്ങൽ വിദഗ്ധൻമാർ ഹഖ്വൽ ഗവർണറേറ്റ് തീരത്ത് നിന്ന് കണ്ടെത്തി. സൗദി ഹെറിറ്റേജ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കരയിൽ നിന്ന് മുന്നൂറ് മീറ്റർ അകലെയാണ് ചരക്ക് കപ്പലിന്റെ ഭാഗമായ നൂറുകണക്കിന് പുരാവസ്തുക്കൾ കണ്ടെത്തിയത്. കപ്പൽ പവിഴപ്പുറ്റുകളുമായി കൂട്ടിയിടിച്ചിരിക്കാമെന്നും തുടർന്ന് കപ്പലിന്റെ ഭാഗങ്ങൾ ചിതറിപ്പോകുന്നതിനും ചരക്ക് വീഴുന്നതിനും കാരണമായെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മെഡിറ്ററേനിയൻ ബേസിനിലെ നഗരങ്ങളിൽ നിർമ്മിക്കുന്ന "ആംഫോറ" ഇനത്തിൽ പെട്ട മൺപാത്ര കഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്. അന്താരാഷ്‌ട്ര സർവ്വകലാശാലകളുടെയും ഗവേഷണ കേന്ദ്രങ്ങളുടെയും സഹകരണത്തോടെയാണ് സൗദി ഹെറിറ്റേജ് അതോറിറ്റി സമുദ്രത്തിന് അടിയിലുള്ള പുരാവസതുക്കൾ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. ചരിത്രാതീത കാലം മുതൽസൗദി നടത്തിയിരുന്ന സമുദ്രവ്യാപാര വ്യവസായങ്ങളുടെ തെളിവാണ് ഇത്തരത്തിലുള്ള ചരക്കുകപ്പലുകളുടെ അവശിഷ്ടങ്ങളെന്നും 50ഓളം കപ്പലുകൾ തകർന്നതിന്റെ അവശിഷ്ടങ്ങൾ സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്നും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

