സൗദിയിലെ കിംഗ് ഫഹദ് യൂണിവേഴ്സിറ്റിയിൽ ഇനി സ്ത്രീകൾക്കും പ്രവേശനം

റിയാദ്: സൗദി അറേബ്യയിലെ പ്രസിദ്ധമായ കിംഗ് ഫഹദ് സർവകലാശാലയിൽ ഇനി സ്ത്രീകൾക്കും പഠിക്കാം. ചരിത്രത്തിലാദ്യമായി കിംഗ് ഫഹദ് യൂനിവേഴ്സിറ്റി ഓഫ് പെട്രോളിയം ആന്റ് മിനറൽസിൽ സ്ത്രീകൾക്ക് പ്രവേശനം നൽകുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പെട്രോളിയം വ്യവസായ രംഗത്തേക്ക് കൂടുതൽ വനിതകളെ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. സൗദി കീരീടാവകാശി മുഹമ്മദ് ബിന്‍ സൽമാന്റെ വിഷൻ 2030ന്റെ ഭാഗമായുള്ള സ്ത്രീ ശാക്തീകരണ പരിപാടിയുടെ അടിസ്ഥാനത്തിലാണ് ഇത് നടപ്പിലാക്കുന്നത്.
അതേസമയം, ഒരു കാലത്ത് രാജ്യത്തെ എഞ്ചിനീയറിംഗ്, ഐടി പ്രൊഫഷനുകളെ ഏറ്റവും കൂടുതൽ ആകർഷിച്ചിരുന്ന മേഖലയോടുള്ള താൽപര്യം കുറഞ്ഞുവരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നിലവിൽ തൊഴിലന്വേഷകരെ കൂടുതലായി ആകർഷിക്കുന്ന തൊഴിൽ മേഖലകളിൽ 35ാമത്തെ സ്ഥാപനമാണ് പെട്രോളിയം മേഖലയ്ക്കുള്ളത്. ഈ അവസ്ഥ മാറ്റാനും കൂടുതൽ വനിതാ തൊഴിലാളികളെ ഈ മേഖലയിലേക്ക് ആകർഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് യൂനിവേഴ്സിറ്റിയിലേക്കുള്ള സ്ത്രീകളുടെ പ്രവേശനമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ആഗോളതലത്തിൽ എണ്ണ മേഖലയിൽ 15 ശതമാനം മാത്രമാണ് സ്ത്രീകളുടെ തൊഴിൽ പ്രാതിനിധ്യം.
വനിതകളുടെ തൊഴിൽ രംഗത്തെ ശാക്തീകരണത്തിനായി വിവിധ പദ്ധതികളാണ് അടുത്ത കാലത്തായി സൗദി ഭരണകൂടം ആവിഷ്‌ക്കരിച്ചത്. കൊവിഡ് പ്രതിസന്ധികൾക്കിടയിലും സ്ത്രീകളുടെ സാന്പത്തിക ശാക്തീകരണത്തിനായുള്ള നിരവധി പദ്ധതികൾ നടപ്പിലാക്കാൻ ഭരണകൂടത്തിന് സാധിച്ചു. തൊഴിൽ മേഖലയിലെ സ്ത്രീ−പുരുഷ സമത്വം, തൊഴിൽ സംരക്ഷണം, റിട്ടയർമെന്റ് പ്രായത്തിന്റെ ഏകീകരണം തുടങ്ങിയ മേഖലയിൽ ശക്തമായ നിയമനിർമാണം നടത്താനും അധികൃതർ മുന്നോട്ടുവന്നു.