കൊവിഡ് സാഹചര്യം അതിരൂക്ഷമായി തുടരുന്ന ഇന്ത്യയ്ക്ക് ഓക്‌സിജനും വൈദ്യസഹായങ്ങളും ലഭ്യമാക്കുമെന്ന് ബഹ്‌റൈൻ

മനാമ: കൊവിഡ് സാഹചര്യം അതിരൂക്ഷമായി തുടരുന്ന ഇന്ത്യയ്ക്ക് കൈത്താങ്ങായി ബഹ്‌റൈൻ. ഇന്ത്യയ്ക്ക് ഓക്‌സിജനും വൈദ്യസഹായങ്ങളും ലഭ്യമാക്കുമെന്ന് ബഹ്‌റൈൻ അറിയിച്ചു. രാജ്യത്തെ കൊവിഡ് മരണങ്ങളിൽ ബഹ്‌റൈൻ മന്ത്രിസഭായോഗം ദുഃഖം രേഖപ്പെടുത്തുകയും അനുശോചനവും അറിയിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസങ്ങളിൽ യുഎഇയും സൗദിയും ഇന്ത്യയ്ക്ക് സഹായങ്ങൾ അയച്ചിരുന്നു. ഇരുരാജ്യങ്ങളും ഓക്‌സിജൻകണ്ടെയ്‌നറുകളാണ് ആദ്യ ഘട്ടമായി അയച്ചത്. ഇന്ത്യയിൽ നിന്നെത്തിയ വിമാനത്തിൽ ക്രയോജനിക് എയർഫോഴ്‌സിന്റെ സി 17 വിമാനത്തിലാണ് യുഎഇയിൽ നിന്നുള്ള ഓക്‌സിജൻ കണ്ടെയ്‌നറുകൾ പുറപ്പെട്ടത്. സൗദിയിൽ നിന്ന് 80 മെട്രിക് ടൺ ലിക്വിഡ് ഓക്‌സിജനും നാല് ഐഎസ്ഒ ക്രയോജനിക് ടാങ്കുകളും അയച്ചിരുന്നു.
ക്രയോജനിക് ടാങ്ക് അയച്ചാൽ ഓക്‌സിജൻ എത്തിക്കാൻ തയ്യാറാണെന്ന് ഖത്തർ സന്നദ്ധത പ്രകടിപ്പിച്ചു. ദേശീയ പെട്രോളിയം കന്പനിയായ ഖത്തർ പെട്രോളിയത്തിന്റെ അനുബന്ധ കന്പനി ഗസാൽ ക്യു എസ് സി ആണ് സന്നദ്ധത അറിയിച്ചത്. ഒരു ദിവസം 60 മെട്രിക് ടൺ നൽകാനുള്ള ശേഷിയാണ് കന്പനിക്കുള്ളത്.
ഓക്‌സിജൻ കൊണ്ടുപോകാനുള്ള ക്രയോജനിക് സ്‌റ്റോറേജ് വെസലുകൾ ഇന്ത്യ എത്തിച്ചാൽ 20,000 ലിറ്റർ തോതിൽ 60,000 ലിറ്റർ ദ്രവീകൃത ഓക്‌സിജൻ ഒരു ദിവസം തന്നെ കപ്പൽ മാർഗം കയറ്റി അയക്കാമെന്നാണ് ഖത്തർ വാഗ്ദാനം ചെയ്തത്. വിമാന മാർഗം മൂന്നര മണിക്കൂറിനുള്ളിൽ ടാങ്കുകൾ ഖത്തറിലെത്തിക്കാൻ കഴിയും.