കോവിഡ് സൗദിയിൽ ആരോഗ്യ പ്രവര്‍ത്തകന്‍ മരിച്ചു


മക്ക: കൊവിഡ് ബാധിച്ച് സൗദി അറേബ്യയിലെ മക്കയില്‍ ആരോഗ്യ പ്രവര്‍ത്തകന്‍ മരിച്ചു. ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ഹുസൈനി എന്ന മെയില്‍ നഴ്‌സ് മരണപ്പെട്ടതായി മക്ക ആരോഗ്യ വകുപ്പ് അറിയിച്ചു. കൊവിഡ് ബാധിതരെ പരിചരിക്കുന്നതിനിടെ രോഗം ബാധിച്ചാണ് ഇദ്ദേഹം മരിച്ചതെന്ന് ഗള്‍ഫ് ഹെല്‍ത്ത് കൗണ്‍സിലിലെ പബ്ലിക് ഹെല്‍ത്ത് മേധാവി ഡോ അഹ്മദ് അല്‍അമ്മാര്‍ പറഞ്ഞു.

മക്കയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നത്. ആരോഗ്യപ്രവര്‍ത്തകന്റെ വിയോഗത്തില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരനും മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ ബദ്‍‍ര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരനും കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.

43 കാരനായ ഖാലിദ് അല്‍ഹുസൈനി 15 വര്‍ഷം മുമ്പാണ് നഴ്‌സ് ആയി പ്രവര്‍ത്തനം ആരംഭിച്ചത്. കൊവിഡ് വ്യാപനത്തിന്റെ തുടക്കം മുതല്‍ കരുതലോടെ പെരുമാറിയ ഹുസൈന്‍ മറ്റ് കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാതെ ഐസൊലേഷനില്‍ കഴിയുകയായിരുന്നു. അടുത്തിടെ ഇദ്ദേഹത്തിന് പ്രമേഹം സ്ഥിരീകരിച്ചിരുന്നു. പിന്നീടാണ് കൊവിഡ് പിടിപെട്ടതെന്നാണ് റിപ്പോര്‍ട്ട് . രോഗം ഭേദമായ ശേഷം ജോലിയില്‍ തിരികെ പ്രവേശിക്കാനിരിക്കുകയായിരുന്നു ഹുസൈന്‍.

You might also like

  • Lulu Exchange
  • Straight Forward

Most Viewed