നിതാഖാത്ത് ആരെയും പുറത്താക്കാനുള്ള നടപടിയല്ല : ഇന്ത്യക്കാരെ സ്വാഗതം ചെയ്ത് സൗദി സ്ഥാനപതി
റിയാദ് : നിതാഖാത്ത് എന്നത് ഇന്ത്യക്കാരെയോ മറ്റേതെങ്കിലും രാജ്യക്കാരെയോ സൗദിയിൽ നിന്നു പുറത്താക്കാനുള്ള നടപടിയല്ലെന്ന് വ്യക്തമാക്കി ഇന്ത്യയിലെ സൗദി അറേബ്യൻ സ്ഥാനപതി ഡോ. സൗദ് ബിൻ മുഹമ്മദ് അൽ സാതി. സൗദിയിലെ കന്പനികളിലെ ജീവനക്കാരിൽ 10 ശതമാനം പേർ തദ്ദേശീയരായിരിക്കണമെന്ന നിബന്ധന മാത്രമാണ് നടപ്പാക്കുന്നതെന്നും നിതാഖാത്ത് വന്നതിനുശേഷം രാജ്യത്ത് ഇന്ത്യക്കാരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും കന്പനി സ്വയം പുനഃക്രമീകരിക്കുന്പോൾ ചിലരുടെ തൊഴിൽ നഷ്ടപ്പെട്ടേക്കാം. അതിനെ നിതാഖാത്തുമായി ബന്ധിപ്പിക്കുന്നത് തെറ്റിദ്ധാരണമൂലമാണ്. സൗദി വലിയ സാന്പത്തിക, സാമൂഹിക മാറ്റങ്ങളിലൂടെ കടന്നുപോകുകയാണ്. ദർശനരേഖ 2030ലെ ലക്ഷ്യങ്ങൾ നേടാനായി അതിവേഗമാണ് മുന്നേറ്റം. പാർപ്പിട, കെട്ടിടനിർമ്മാണ മേഖലകളിൽ മാത്രം 2025ഓടെ 100 ബില്യൺ ഡോളറിന്റെ നിക്ഷേപം ലക്ഷ്യമിടുന്നുണ്ട്. ഇത് ഇന്ത്യൻ കന്പനികൾക്കും ഇന്ത്യൻ തൊഴിലാളികൾക്കും വലിയ അവസരമാണ് നൽകുന്നത്. ആരോഗ്യ സംരക്ഷണം, ഫാർമസ്യൂട്ടിക്കൽസ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലെല്ലാം ഇന്ത്യയിൽനിന്നുള്ള മികച്ച പ്രൊഫഷണലുകളെ രാജ്യത്തിനാവശ്യമുണ്ട്. ഐ.ടി, എഞ്ചിനീയറിംഗ് രംഗത്തേക്കും ഇന്ത്യക്കാരെ സൗദി സ്വാഗതം ചെയ്യുകയാണ്. ഇതുകൂടാതെ ഊർജ്ജരംഗത്തടക്കം ഇന്ത്യയുമായി വിശാലമായ സഹകരണമാണ് സൗദിക്കുള്ളത്. അരാംകോ മൂന്ന് ഇന്ത്യൻ കന്പനികളുമായി ധാരണയിലായതാണ് ഏറ്റവും ഒടുവിലത്തെ ഉദാഹരണം.
കാർഷിക ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ, കാറുകൾ എന്നിങ്ങനെ പോകുന്നു ഇന്ത്യയിൽനിന്ന് സൗദിയിലേക്കുള്ള കയറ്റുമതി. കേരളത്തിൽ ഒരു സൗദി കോൺസുലേറ്റ് ഉണ്ടാകണമെന്ന് ഇവിടത്തുകാർ ആഗ്രഹിക്കുന്നതായി മനസ്സിലാക്കുന്നുവെന്ന് പറഞ്ഞ ഡോ. സൗദ് അൽ സാതി ഇക്കാര്യം സൗദി സർക്കാരിനെ അറിയിക്കുമെന്നും ഉറപ്പ് നൽകി.

