സ്പോൺസർമാർക്ക് മുന്നറിയിപ്പുമായി സൗദി തൊഴിൽ മന്ത്രാലയം
റിയാദ് : വിദേശ തൊഴിലാളികൾക്കെതിരെ വ്യാജ പരാതി നൽകുന്ന സ്പോൺസർമാർക്ക് മുന്നറിയിപ്പുമായി സൗദി തൊഴിൽ മന്ത്രാലയം. വിദേശ തൊഴിലാളി ഒളിച്ചോടിയതായി വ്യാജ പരാതി നൽകുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കും തൊഴിലുടമകൾക്കുമെതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം സ്ഥാപനങ്ങൾക്ക് തൊഴിൽ മന്ത്രാലയത്തിൽനിന്നുള്ള സേവനങ്ങൾക്ക് അഞ്ച് വർഷം വരെ വിലക്കേർപ്പെടുത്തും.
കൂടാതെ ഇത്തരം തൊഴിലുടമയ്ക്ക് കീഴിൽ ജോലിചെയ്യുന്ന വിദേശികൾക്ക് മറ്റൊരു സ്‌പോൺസറുടെ പേരിലേക്ക് തൊഴിൽ മാറ്റം നടത്താനും കഴിയും. അതിന് നിലവിലുള്ള തൊഴിലുടമയുടെ അനുമതി ആവശ്യമില്ലെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചു. സ്‌പോൺസർ വ്യാജ പരാതി നൽകിയാൽ സ്‌പോൺസറുടെ അനുമതിയില്ലാതെതന്നെ വിദേശികൾക്ക് തൊഴിൽമാറ്റം നടത്താമെന്ന് സൗദി തൊഴിൽ മന്ത്രാലയം അറിയിച്ചു. തൊഴിലാളി ഒളിച്ചോടിയതായോ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നതായോ വ്യാജ പരാതി നൽകുന്ന തൊഴിലുടമയിൽ നിന്നും ഇനിമുതൽ വിദേശികൾക്ക് തൊഴിൽമാറ്റം നടത്താൻ കഴിയും. തുടർച്ചയായി മൂന്ന് മാസം വേതനം ലഭിക്കാതിരിക്കുന്ന ഘട്ടത്തിലും സ്‌പോൺസറുടെ അനുമതിയില്ലാതെ വിദേശികൾക്ക് തൊഴിൽമാറ്റം നടത്താം.
ഇഖാമ കാലാധി അവാസാനിക്കുകയും അവ പുതുക്കി നൽകുന്നതിന് സ്‌പോൺസർ തയ്യാറാവാതിരിക്കുകയും ചെയ്യുന്ന ഘട്ടത്തിലും തൊഴിലുടമയുടെ അനമതിയില്ലാതെ മറ്റൊരു തൊഴിലുടമയിലേക്ക് സ്‌പോൺസർഷിപ്പ് മാറ്റുന്നതിനും വിദേശ തൊഴിലാളികൾക്ക് സാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

