വെള്ളാപ്പള്ളി നടേശനെതിരെ യു പ്രതിഭ: കായംകുളത്തെ പരാജയത്തിൽ രൂക്ഷവിമർശനം
ശാരിക l കേരളം
ആലപ്പുഴ: കായംകുളത്തെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണങ്ങളുമായി യു പ്രതിഭ രംഗത്തെത്തി. കായംകുളത്ത് വെള്ളാപ്പള്ളി തനിക്കെതിരെ പ്രവർത്തിച്ചെന്നും ഇത് മണ്ഡലത്തിലെ എസ്.എന്‍.ഡി.പി വോട്ടുകളിൽ വലിയ ചോർച്ചയുണ്ടാക്കിയെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. മണ്ഡലത്തിൽ താൻ ഒരു യഥാർഥ ശ്രീനാരായണീയയായിരുന്നിട്ടും തനിക്കെതിരെ ഇത്തരമൊരു നീക്കമുണ്ടായെന്ന് അവർ ചൂണ്ടിക്കാട്ടി.
പത്തിയൂർ, ചെട്ടിക്കുളങ്ങര എന്നീ മേഖലകളിൽ ഭൂരിപക്ഷം കുറഞ്ഞത് തന്നെ അമ്പരപ്പിച്ചു. ഈ പ്രദേശങ്ങളിൽ മുൻകാലങ്ങളിലുണ്ടായിരുന്ന ഊർജസ്വലമായ പ്രവർത്തനങ്ങൾ ഇത്തവണ കണ്ടില്ലെന്നും സംഘടനാപരമായ ദൗർബല്യങ്ങൾ ഉണ്ടായെന്നും അവർ പറഞ്ഞു. ന്യൂനപക്ഷ വോട്ടുകളിലും ഇത്തവണ വിള്ളലുണ്ടായതായി അവർ വിലയിരുത്തി. തുടർച്ചയായി വിജയിച്ചിരുന്ന ബൂത്തുകളിൽ പോലും ഇത്തവണ പിന്നിലായിപ്പോയത് പരാജയത്തിന് കാരണമായി.
കഴിഞ്ഞ പത്ത് വർഷമായി എൽ.ഡി.എഫ് കൈവശം വച്ചിരുന്ന മണ്ഡലം 15,060 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസിലെ എം ലിജു പിടിച്ചെടുത്തത്. ലിജു 76,651 വോട്ടുകൾ നേടിയപ്പോൾ യു പ്രതിഭയ്ക്ക് 61,079 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ബി.ഡി.ജെ.എസ് സ്ഥാനാർഥി തമ്പി മേട്ടുതറ 16,973 വോട്ടുകളും നേടി. താൻ മണ്ഡലത്തിൽ മികച്ച രീതിയിലാണ് പ്രവർത്തിച്ചതെന്ന് ബോധ്യമുണ്ടെന്നും ജനവിധി അംഗീകരിക്കുന്നുവെന്നും പ്രതിഭ വ്യക്തമാക്കി.
svxv

