കോവിഡ് വ്യാപനം; ഒമാനിൽ ക്രൈസ്തവ ദേവാലയങ്ങളും അന്പലങ്ങളും അടച്ചു
മസ്കത്ത്: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒമാനിലെ ക്രൈസ്തവ ദേവാലയങ്ങളും അന്പലങ്ങളും അടച്ചു. ഔഖാഫ് മതകാര്യ മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരമാണ് നടപടി. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടൽ പ്രാബല്യത്തിലുണ്ടാകും.
വിശ്വാസികൾ വീടുകളിലും വാടകയ്ക്കെടുത്ത ഹാളുകളിലും മറ്റും പ്രാർത്ഥനയ്ക്കായി ഒത്തുചേരുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും ദേവാലയങ്ങളുമായി ബന്ധപ്പെട്ടവർ അറിയിച്ചു. പ്രാർത്ഥനകൾ വീടുകളിൽ മാത്രമായി ചുരുക്കണം.
കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞവർഷം മാർച്ച് അവസാനം അടച്ച ക്രൈസ്തവ ദേവാലയങ്ങളും അന്പലങ്ങളും ഡിസംബർ അവസാനമാണ് തുറന്നത്. വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്തിയുള്ള ആരാധനകൾക്കാണ് അനുമതി ഉണ്ടായിരുന്നത്.
ദുഃഖ വെള്ളിയാഴ്ചയുടെ ഭാഗമായുള്ള ശുശ്രൂഷകളും മറ്റും വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്തിയാണ് നടത്തിയത്. ബാക്കി വിശ്വാസികൾ ഓൺലൈനിലാണ് ആരാധനയിൽ പങ്കുകൊണ്ടത്.

