കുവൈത്തിൽ കർഫ്യൂ ലംഘിച്ചതിന് 31 പേർ കൂടി അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ നിലവിലുള്ള കർഫ്യൂ ലംഘിച്ചതിന് 31 പേരെ കൂടി അറസ്റ്റ് ചെയ്തു. 19 സ്വദേശികളും 12 വിദേശികളുമാണ് പിടിയിലായത്. ക്യാപിറ്റൽ ഗവർണറേറ്റിൽ നിന്ന് രണ്ടുപേർ, ഹവല്ലി ഗവർണറേറ്റിൽ നിന്ന് രണ്ടുപേർ, ഫർവാനിയയിൽ നിന്ന് 11 പേർ, ജഹ്‌റ ഗവർണറേറ്റിൽ നിന്ന് എട്ടുപേർ, മുബാറക് അൽ കബീർ ഗവർണറേറ്റിൽ നിന്ന് രണ്ടുപേർ, അഹ്മദി ഗവർണറേറ്റിൽ ആറുപേർ എന്നിങ്ങനെയാണ് അറസ്റ്റിലായത്. വൈകിട്ട് ആറുമുതൽ പുലർച്ചെ അഞ്ചു വരെയാണ് രാജ്യത്ത് കർഫ്യൂ ഏർപ്പെടുത്തിയിട്ടുള്ളത്. കർഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
അതേസമയം ഏപ്രിൽ എട്ടു മുതൽ കർഫ്യൂ സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. രാത്രി ഏഴു മണി മുതൽ പുലർച്ചെ അഞ്ചുവരെയായിരിക്കും പുതിയ കർഫ്യൂ സമയം. റമദാനിൽ റെസ്റ്റോറന്റുകൾക്ക് രാത്രി ഏഴു മുതൽ പുലർച്ചെ മൂന്നുവരെ ഡെലിവറി സർവീസിന് പ്രത്യേക അനുമതി നൽകും. സൈക്കിൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കർഫ്യൂ സമയത്ത് ഉപയോഗിക്കാൻ പാടില്ല. എന്നാൽ ഏപ്രിൽ എട്ടു മുതൽ റെസിഡൻഷ്യൽ ഏരിയകളിൽ രാത്രി പത്തുമണി വരെ നടക്കാൻ അനുമതിയുണ്ടാകും. സ്വന്തം റെസിഡൻഷ്യൽ ഏരിയയ്ക്ക് പുറത്തു പോകാൻ പാടില്ല. സഹകരണ സംഘങ്ങളിൽ രാത്രി ഏഴിനും 12നും ഇടയിലുള്ള സമയത്ത് ഷോപ്പിങിന് അപ്പോയിന്റ്‌മെന്റ് നൽകും.

