അയൽ‍വാസിയെ പ്രണയിച്ചതിന് മകളെ ശ്വാസംമുട്ടിച്ചു കൊന്ന് പിതാവ്


അയൽ‍വാസിയായ യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ‍ 16കാരിയെ ക്രൂരമായി കൊലപ്പെടുത്തി പിതാവ്. വിശാഖപട്ടണത്തെ ആംബുലന്‍സ് ഡ്രൈവറായ വരപ്രസാദ് ആണ് പത്താം ക്ലാസ് വിദ്യാർ‍ത്ഥിനിയായ മകൾ‍ നികിതശ്രീയെ കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. ബെൽ‍റ്റുകൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു. പിന്നാലെ സംഭവം വിശദീകരിച്ചുകൊണ്ട് ഒരു വീഡിയോയും ഇയാൾ‍ പുറത്തു വിട്ടിരുന്നു. ‘അവൾ‍ക്ക് വേണ്ടതെല്ലാം ഞാൻ നൽ‍കിയിട്ടുണ്ട്. അവൾ‍ ആഗ്രഹിച്ച സ്‌കൂളിൽ‍ ചേർ‍ക്കുകയും അവളുടെ ഇഷ്ടത്തിന് ബോക്‌സിങ് പരിശീലത്തിന് അയക്കുകയും ചെയ്തു. അവനുമായുള്ള ബന്ധം എനിക്ക് ഇഷ്ടമല്ലെന്നും തുടരരുതെന്നും പല തവണ വിലക്കിയെങ്കിലും അവൾ‍ അനുസരിച്ചില്ല. പഠനത്തിൽ‍ ഉഴപ്പുകയും ചെയ്തു. അവനു വേണ്ടിയല്ല എന്റെ മകളെ വളർ‍ത്തിയത്. ഇന്ന് എന്റെ അമ്മ മരിച്ച ദിവസമാണ്. അതേ ദിവസം ഞാന്‍ അവളെ കൊന്നു.’ എന്നാണ് വരപ്രസാദ് വീഡിയോയിൽ‍ പറയുന്നത്. 

മകളുടെ 17ആം പിറന്നാളിന് ഒരു ദിവസം മാത്രം ബാക്കിയിരിക്കെയാണ് ഇയാൾ‍ കൊലപാതകം നടത്തുന്നത്. മരണം ഉറപ്പാക്കിയ ശേഷം വരപ്രസാദ് പൊലീസ് സ്റ്റേഷനിൽ‍ എത്തി കീഴടങ്ങുകയായിരുന്നു. 13 വർ‍ഷങ്ങൾ‍ക്ക് മുന്‍പ് ഇയാളുടെ ഭാര്യ മറ്റൊരാൾ‍ക്കൊപ്പം പോയിരുന്നു. രണ്ട് വർ‍ഷം മുന്‍പ് മൂത്തമകളും കാമുകനോടൊപ്പം ഇറങ്ങിപ്പോയിരുന്നു. സമാനരീതിയിൽ‍ ഇളയ മകളും ഇറങ്ങിപ്പോകുമെന്ന് ഭയന്നാണ് നികിതയെ കൊലപ്പെടുത്തിയതെന്ന് വരപ്രസാദ് മൊഴി നൽ‍കി. വിശാഖപട്ടണം ടൗൺ പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

article-image

മുരിനക

You might also like

  • Lulu Exchange
  • Straight Forward

Most Viewed