കുട്ടികളുടെ സുരക്ഷ മുൻനിർത്തി ബഹ്‌റൈനിൽ ‘റോബ്ലോക്‌സ്’ ഗെയിം നിരോധിക്കാൻ പാർലമെന്റ് സമിതിയുടെ അനുമതി
പ്രദീപ് പുറവങ്കര
മനാമ: കുട്ടികൾക്കിടയിൽ ഏറെ ജനപ്രിയമായ ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്‌ഫോം ‘റോബ്ലോക്‌സ്’ (Roblox) ബഹ്‌റൈനിൽ നിരോധിക്കാനുള്ള നിർദ്ദേശത്തിന് പാർലമെന്റിന്റെ സർവീസ് കമ്മിറ്റി അംഗീകാരം നൽകി. ഗെയിം പൂർണ്ണമായി നിരോധിക്കുന്നത് കുട്ടികളെ വിപിഎൻ (VPN) ഉപയോഗിക്കുന്നതിലേക്കും കൂടുതൽ അപകടകരമായ വെബ്‌സൈറ്റുകളിലേക്കും നയിക്കുമെന്ന ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (TRA) മുന്നറിയിപ്പ് മറികടന്നാണ് ഈ നീക്കം.
എം.പി ഡോ. മറിയം അൽ ദായൻ സമർപ്പിച്ച നിർദ്ദേശത്തിലാണ് രാജ്യത്ത് ഗെയിം നിരോധിക്കാനും ഒഫീഷ്യൽ ആപ്പ് സ്റ്റോറുകളിൽ നിന്നും ഡൗൺലോഡ് ലിങ്കുകളിൽ നിന്നും ഇത് നീക്കം ചെയ്യാനും സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഗെയിമിലൂടെ കുട്ടികൾക്ക് ഉണ്ടാകുന്ന മാനസിക, പെരുമാറ്റ, സുരക്ഷാ പ്രശ്നങ്ങളിൽ നിന്നും അവരെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് ഡോ. മറിയം വ്യക്തമാക്കി. കുട്ടികൾക്കിടയിൽ അനുയോജ്യമല്ലാത്ത ഉള്ളടക്കങ്ങൾ കൈമാറാൻ പ്ലാറ്റ്‌ഫോമിലെ വിർച്വൽ സ്പേസുകളും ഓപ്പൺ ചാറ്റുകളും കാരണമാകുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.
അപരിചിതരുമായുള്ള സമ്പർക്കം വഴി കുട്ടികൾ സൈബർ കുറ്റകൃത്യങ്ങൾക്കും ചൂഷണങ്ങൾക്കും ഇരയാകാനുള്ള സാധ്യത, ഗെയിം അഡിക്ഷൻ, സാമൂഹികമായ ഒറ്റപ്പെടൽ എന്നിവയാണ് പ്രധാന ഭീഷണികളായി അവർ നിരത്തുന്നത്. കുടുംബത്തിന്റെയും കുട്ടികളുടെയും സംരക്ഷണം ഉറപ്പാക്കുന്ന ബഹ്‌റൈൻ ഭരണഘടനയുടെ അഞ്ചാം വകുപ്പിന്റെ അടിസ്ഥാനത്തിലാണ് ഈ നിർദ്ദേശമെന്നും അവർ കൂട്ടിച്ചേർത്തു.
എന്നാൽ, ജിസിസി തലത്തിൽ കമ്പനിയുമായി നടത്തിയ ചർച്ചകളുടെ ഭാഗമായി കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ വോയ്‌സ്-ടെക്സ്റ്റ് ചാറ്റുകൾ ഉൾപ്പെടെയുള്ള എല്ലാ കമ്മ്യൂണിക്കേഷൻ ടൂളുകളും ഗൾഫ് മേഖലയിൽ ഇതിനകം തന്നെ റോബ്ലോക്‌സ് നിർജ്ജീവമാക്കിയിട്ടുണ്ടെന്ന് ടിആർഎ (TRA) സമിതിയെ അറിയിച്ചു. കൂടാതെ പ്രായം തിട്ടപ്പെടുത്താനുള്ള ഫേഷ്യൽ വെരിഫിക്കേഷൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. എങ്കിലും കുട്ടികളുടെ സുരക്ഷ മുൻനിർത്തി നിരോധന നീക്കവുമായി മുന്നോട്ട് പോകാനാണ് പാർലമെന്റ് സമിതിയുടെ തീരുമാനം.
sadasd

