പഞ്ചാബി ഗായിക കനാലിൽ മരിച്ച നിലയിൽ; തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയതെന്ന് കുടുംബം
ഷീബ വിജയൻ
ലുധിയാന: പഞ്ചാബി ഗായിക ഇന്ദർ കൗറിനെ (യശീന്ദർ കൗർ) കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. ലുധിയാനയ്ക്ക് സമീപമുള്ള നീലോൺ കനാൽ പരിസരത്തു നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ആറു ദിവസം മുൻപ് ഇന്ദർ കൗറിനെ തോക്കു ചൂണ്ടി തട്ടിക്കൊണ്ടു പോയതാണെന്ന് കുടുംബം ആരോപിച്ചു.
മെയ് 13-ന് വൈകുന്നേരം 8:30 ഓടെ പലചരക്ക് സാധനങ്ങൾ വാങ്ങാനായി ഇന്ദർ കൗർ തന്റെ ഫോർഡ് ഫിഗോ കാറിൽ വീട്ടിൽ നിന്നിറങ്ങിയതായിരുന്നു. എന്നാൽ പിന്നീട് ഇവർ തിരിച്ചെത്തിയില്ലെന്ന് സഹോദരൻ ജ്യോതീന്ദർ സിങ് പോലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഇന്ദർ കൗറിന്റെ തിരോധാനത്തിൽ, ഗായികയെ വിവാഹം കഴിക്കാൻ നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്ന ഭലൂർ സ്വദേശിയായ സുഖ്വീന്ദർ സിംഗിനെ കുടുംബം സംശയിച്ചിരുന്നു. സുഖ്വീന്ദറിന്റെ വിവാഹാഭ്യർത്ഥന ഇന്ദർ നിരസിച്ചതിനെത്തുടർന്ന്, യുവതിയോട് അയാൾക്ക് വ്യക്തിവൈരാഗ്യമുണ്ടായിരുന്നതായി കുടുംബം പറയുന്നു. ഇന്ദറിനെ അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് സുഖ്വീന്ദർ കാനഡയിൽ നിന്ന് പഞ്ചാബിലേക്ക് വന്നതെന്നും അവർ ആരോപിച്ചു.
സുഖ്വീന്ദറും കൂട്ടാളികളും ചേർന്ന് വഴിയിൽ വെച്ച് ഇന്ദർ കൗറിനെ തടഞ്ഞുനിർത്തുകയും, തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കനാലിൽ തള്ളുകയുമായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതിന് പിന്നാലെ അയാൾ കാനഡയിലേക്ക് കടന്നുകളഞ്ഞതായും കുടുംബം പറയുന്നു. മെയ് 15-ന് സുഖ്വീന്ദർ സിംഗിനും കൂട്ടാളി കരംജിത് സിംഗിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടും പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും കുടുംബാംഗങ്ങൾ കുറ്റപ്പെടുത്തി.
adssdsddss

