ലോകത്തിലെ ആദ്യത്തെ ക്രിസ്‌പർ ജീൻ എഡിറ്റിങ് ചികിത്സ വിജയകരമായി പൂർത്തിയാക്കിയ ബഹ്‌റൈൻ സ്വദേശിയെ കിരീടാവകാശി സ്വീകരിച്ചു
പ്രദീപ് പുറവങ്കര
മനാമ: അരിവാൾ രോഗത്തിന് (Sickle Cell Disease) ലോകത്തിൽ തന്നെ ഏറ്റവും ആധുനികമായ ജീൻ എഡിറ്റിങ് ചികിത്സ വിജയകരമായി പൂർത്തിയാക്കിയ ആദ്യ ബഹ്‌റൈൻ സ്വദേശിയും യു.എസിന് പുറത്തെ ആദ്യ രോഗിയുമായ അംജദ് കാസിം അഹമ്മദിനെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ റിഫാ കൊട്ടാരത്തിൽ സ്വീകരിച്ചു.
അമേരിക്കൻ സാങ്കേതികവിദ്യയായ 'കാസ്‌ഗെവി' (Casgevy) ക്രിസ്‌പർ ജീൻ എഡിറ്റിങ് തെറാപ്പിയിലൂടെ, പൂർണ്ണമായും ബഹ്‌റൈൻ മണ്ണിൽ വെച്ച് അസ്ഥിമജ്ജ മാറ്റിവെക്കൽ (Bone Marrow Transplantation) വഴിയാണ് ഈ ചരിത്രപരമായ ചികിത്സ പൂർത്തിയാക്കിയത്. ഇതോടെ ഈ അത്യാധുനിക ചികിത്സാ രംഗത്ത് ലോകത്തിലെ മുൻനിര രാജ്യങ്ങളുടെ പട്ടികയിലേക്ക് ബഹ്‌റൈനും ഇടംപിടിച്ചു.
ബഹ്‌റൈൻ ഭരണാധികാരി ഹിസ് മജസ്റ്റി കിങ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിന് കീഴിൽ, പൗരന്മാർക്ക് ഏറ്റവും മികച്ചതും അത്യാധുനികവുമായ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. സങ്കീർണ്ണമായ ഇത്തരം ചികിത്സകൾ വിജയകരമായി നടപ്പിലാക്കാൻ അന്താരാഷ്ട്ര പങ്കാളിത്തവും അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളും അനിവാര്യമാണ്. ഒപ്പം തന്നെ ഇവ പ്രാവർത്തികമാക്കിയ രാജ്യത്തെ വിദഗ്ധരായ ആരോഗ്യ പ്രവർത്തകരെയും 'ടീം ബഹ്‌റൈനെ'യും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
തനിക്ക് ലഭ്യമാക്കിയ മികച്ച ചികിത്സയ്ക്കും പിന്തുണയ്ക്കും അംജദ് കാസിം അഹമ്മദ് രാജാവിനും കിരീടാവകാശിക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. ബഹ്‌റൈനിലെ പ്രൊഫഷണൽ മെഡിക്കൽ സംഘത്തിന്റെ കഴിവും പരിചരണവുമാണ് തന്റെ രോഗമുക്തിക്ക് കാരണമായതെന്നും, രാജ്യത്തിന്റെ ആരോഗ്യമേഖലയിലെ സുവർണ്ണ അധ്യായമാണ് ഈ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
asdszd

