മനുഷ്യജീവന് ഭീഷണിയാകുന്ന തെരുവുനായകളെ കൊല്ലാം; മൃഗസ്നേഹികളുടെ ഹർജി തള്ളി സുപ്രീംകോടതി
ഷീബ വിജയൻ
ന്യൂഡൽഹി: തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട കേസിൽ അതിനിർണായക ഉത്തരവുമായി സുപ്രീംകോടതി. പൊതുയിടങ്ങളിൽ നിന്ന് തെരുവുനായക്കളെ നീക്കണമെന്ന മുൻ ഉത്തരവിനെതിരായ മൃഗസ്നേഹികളുടെ അപേക്ഷ കോടതി തള്ളി. മനുഷ്യജീവന് ഭീഷണിയാകുന്ന തരത്തിൽ അപകടകാരികളായ നായ്ക്കളെ കൊലപ്പെടുത്താൻ കോടതി അനുമതി നൽകി. മുൻപത്തെ ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.ജെ. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണെന്നും, ഏതെങ്കിലും ഒരു ജീവിയെ ഭയന്ന് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാകുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന തെരുവുനായകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ഇത്തരം നടപടികൾ കൈക്കൊള്ളുന്ന മുനിസിപ്പൽ ജീവനക്കാർക്ക് നിയമപരമായ സംരക്ഷണം നൽകണമെന്നും അവർക്കെതിരെ ക്രിമിനൽ നടപടികളോ കേസുകളോ എടുക്കരുതെന്നും കോടതി ഉത്തരവിട്ടു. തെരുവുനായ നിർമാർജനത്തിന് തടസ്സം നിൽക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാം. സ്കൂളുകൾ, കോളേജുകൾ, ആശുപത്രികൾ തുടങ്ങിയ പൊതുയിടങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്ക്കളെ വന്ധ്യംകരണത്തിന് ശേഷം ഷെൽട്ടറുകളിലേക്ക് മാറ്റണം. പിടികൂടുന്ന സ്ഥലങ്ങളിൽ തന്നെ അവയെ തിരികെ തുറന്നുവിടരുതെന്ന മുൻ ഉത്തരവിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. എബിസി (ആനിമൽ ബർത്ത് കൺട്രോൾ) ചട്ടങ്ങൾ കൃത്യമായി നടപ്പാക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾക്ക് ഗുരുതര വീഴ്ചയുണ്ടായെന്നും, ഇത് നിരീക്ഷിക്കാൻ എല്ലാ ഹൈക്കോടതികളിലും പ്രത്യേക ബെഞ്ച് രൂപീകരിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
adsadsdsa

