ഉത്തർപ്രദേശിൽ‍ 50ലധികം പശുക്കൾ‍ ചത്തു; മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു


ഉത്തർപ്രദേശിലെ അംരോഹ ജില്ലയിൽ‍ 50ലധികം പശുക്കൾ‍ ദുരൂഹ സാഹചര്യത്തിൽ ചത്തു. ഹസൻപൂരിലെ ഗോശാലയിലാണ് സംഭവം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു.  വ്യാഴാഴ്ചയാണ് സംഭവം. മൃഗസംരക്ഷണ മന്ത്രി ധരംപാൽ സിങ്ങിനോട് അംരോഹയിലെത്താൻ യോഗി ആദിത്യനാഥ് നിർ‍ദേശം നൽ‍കി. കാലിത്തീറ്റ കഴിച്ച് വൈകുന്നേരത്തോടെ പശുക്കൾ രോഗബാധിതരായെന്ന് അംരോഹ ജില്ലാ കലക്ടർ‍ ബി.കെ ത്രിപാഠി മാധ്യമങ്ങളോട് പറഞ്ഞു.

മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും മൃഗഡോക്ടർമാരും സംഭവ സ്ഥലത്തെത്തി പശുക്കളെ ചികിത്സിച്ചു. ഗോശാലയിലെ 50ലധികം പശുക്കൾ ചത്തതായി പൊലീസ് സൂപ്രണ്ട് ആദിത്യ ലാംഗേ സ്ഥിരീകരിച്ചു. താഹിർ എന്ന വ്യക്തിയിൽ നിന്ന് ഗോശാല മാനേജ്‌മെന്റ് കാലിത്തീറ്റ വാങ്ങിയതെന്ന് ജില്ലാ കലക്ടർ‍ പറഞ്ഞു. താഹിറിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗോശാലയുടെ ചുമതലയുള്ള വില്ലേജ് ഡെവലപ്‌മെന്റ് ഓഫീസറെ സസ്‌പെൻഡ് ചെയ്‌തു. സംഭവത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്ന ആരെയും വെറുതെ വിടില്ലെന്ന് യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു.

You might also like

Most Viewed