ഡൽഹിയിൽ ഒമൈക്രോൺ സമൂഹ വ്യാപനമെന്ന് ആരോഗ്യമന്ത്രി
ന്യൂഡൽഹി
ഡൽഹിയിൽ ഒമൈക്രോൺ സ്ഥിതി ആശങ്കാജനകം. തലസ്ഥാനത്ത് ഒമൈക്രോൺ സമൂഹ വ്യാപനം സ്ഥിരീകരിച്ചതായി ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ അറിയിച്ചു. യാത്രാ പശ്ചാത്തലം ഇല്ലാത്തവർക്കും രോഗം ബാധിക്കുന്നതായി കണ്ടെത്തിയട്ടുണ്ട്. സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളിൽ 46 ശതമാനവും ഒമൈക്രോൺ രോഗികളാണെന്ന് മന്ത്രി വ്യക്തമാക്കി.
ഡൽഹിയിൽ കോവിഡ് കേസികളിൽ 89 ശതമാനമാണ് വർദ്ധനയുണ്ടായിരിക്കുന്നത്. യാതൊരു യാത്രകളും നടത്താത്തവർക്കും കോവിഡ് ബാധിക്കുന്നുണ്ട്. ഇത് സമൂഹ വ്യാപനത്തിന്റെ സൂചനയാണെന്ന് മന്ത്രി വ്യക്തമാക്കി. നിലവിൽ 263 ഒമൈക്രോൺ രോഗികളാണ് ഡൽഹിയിലുള്ളത്. ഇതിൽ 115 പേർ മാത്രമാണ് വിദേശ യാത്ര നടത്തിയത്. ഇതിന് പുറമേ 923 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡൽഹിയിലെ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി. നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുമോ ഇല്ലയോ എന്നത് അടുത്ത ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (ഡിഡിഎംഎ) യോഗത്തിൽ തീരുമാനിക്കും.
രാജ്യത്തെ ആകെ ഒമൈക്രോൺ കേസുകൾ 961 ആയി ഉയർന്നിട്ടുണ്ട്. ഒമൈക്രോൺ രോഗബാധിതരുടെ എണ്ണത്തിൽ ഡൽഹി കഴിഞ്ഞാൽ മുന്നിൽ നിൽക്കുന്നത് മഹാരാഷ്ടയാണ്. 253 കേസുകളാണ് ഉളളത്. കോവിഡ് വ്യാപനത്തിലും മഹാരാഷ്ട്ര മുന്നിലാണ്. മുംബൈയിൽ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ജനുവരി ഏഴ് വരെ സെക്ഷന്‍ 144 പ്രഖ്യാപിച്ചട്ടുണ്ട്.
ഗുജറാത്തും, രാജസ്ഥാനും ഒമൈക്രോൺ ബാധിതരുടെ എണ്ണത്തിൽ മൂന്നും നാലും സ്ഥാനത്താണ്. പട്ടികയിൽ കേരളം അഞ്ചാം സ്ഥാനത്താണ്. ഗുജറാത്ത് 97, രാജസ്ഥാന്‍ 69, കേരളം 65 എന്നിങ്ങനെയാണ് കണക്കുകൾ. രോഗികൾ കൂടുന്ന സാഹചര്യത്തിൽ ഇന്ന് മുതൽ കേരളത്തിൽ രാത്രികാല നിയന്തണങ്ങൾ നിലവിൽ വരും.