ബിപിൻ റാവത്തിനും പത്നിക്കും അന്ത്യാഞ്ജലി
ന്യൂഡൽഹി: ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തുൾപ്പെടെ ഉള്ളവർക്ക് ആദരമർപ്പിച്ച് രാജ്യം. ബിപിന്‍ റാവത്തിനും ഭാര്യ മധുലികയ്ക്കും അന്ത്യാഞ്ജലി അർപ്പിക്കാൻ ഡൽഹിയിലെ വസതിയിലേക്ക് മന്ത്രിമാരും രാഷ്ട്രിയനേതാക്കളും ഉന്നതഉദ്യോഗസ്ഥരും എത്തി. രാവിലെ 11ന് പൊതുദർശനം ആരംഭിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌ക്കർ സിംഗ് ധമി, ഡൽഹി ലഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജാൽ, ദേശീയ സുരക്ഷാഉപദേഷ്ടാവ് അജിത്ത് ഡോവൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, ഹരിഷ് സിംഗ് റാവത്ത്, കൊടിക്കുന്നേൽ സുരേഷ് തുടങ്ങിയവരും അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു. നിരവധി പ്രമുഖർ റാവത്തിന്‍റെ വസതിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. 12.30 മുതൽ 1.30 വരെ സേനാംഗങ്ങളാൾ ആദരാഞ്ജലി അർപ്പിക്കും.
ഉച്ചകഴിഞ്ഞ് മൂന്നിന് ഡൽഹിയിലെ ബ്രാർ സ്‌ക്വയർ ശ്മശാനത്തിൽ റാവത്തിന്‍റെയും ഭാര്യയുടെയും മൃതദേഹം സംസ്‌കരിക്കും.
അതേസമയം ബ്രിഗേഡിയർ എൽ. എസ് ലിഡ്ഡറിന്റെ സംസ്കാരം രാവിലെ ഡൽഹി കാൻ്റിൽ നടന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും, മൂന്ന് സേന മേധാവികളും ചടങ്ങിൽ പങ്കെടുത്തു. കരസേനാ മേധാവി ജനറൽ എംഎം നരവനെ, നാവിക സേനാ മേധാവി അഡ്മിറൽ ആർ ഹരി കുമാർ, വ്യോമസേനാ മേധാവി ചീഫ് എയർ മാർഷൽ വിആർ ചൗധരി എന്നിവരാണ് ബ്രിഗേഡിയർ എസ് എൽ ലിഡ്ഡറിന് യാത്രാമൊഴി നൽകിയത്. എൻഎസ്എ അജിത് ഡോവലും ചടങ്ങിൽ പങ്കെടുത്തു. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറും ധീരസൈനികന് അന്തിമോപചാരം അർപ്പിച്ചു.
അതിനിടെ കൂനൂർ ഹെലികോപ്റ്റർ ധുരന്തത്തിൽ വീരമൃത്യു വരിച്ച ബാക്കി ഒൻപത് സൈനികരുടെ മൃതദേഹങ്ങളുടെയും ഡിഎൻഎ പരിശോധന പുരോഗമിക്കുകയാണ്.
