സാന്പാറിന് രുചി പോരെന്ന പേരിൽ വഴക്ക്; യുവാവ് സഹോദരിയേയും അമ്മയേയും വെടിവെച്ച് കൊന്നു
ബംഗളൂരു: സാന്പാറിന് രുചി കുറഞ്ഞു പോയതിന്‍റെ പേരിൽ യുവാവ് അമ്മയേയും സഹോദരിയേയും വെടിവച്ചു കൊലപ്പെടുത്തി. കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലുള്ള കൊഡഗൊഡു എന്ന സ്ഥലത്താണ് സംഭവം. പാർവതി നാരായണ(42), മകൾ രമ്യ നാരായണ(19) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ മകന്‍ മഞ്ജുനാഥ് (24)നെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ മദ്യപിച്ചെത്തിയ മഞ്ജുനാഥ് വീട്ടിലുണ്ടാക്കിയ സാന്പാറിന് രുചിയില്ലെന്ന് പറഞ്ഞ് വഴക്കുണ്ടാക്കി. കൂടാതെ ലോണെടുത്ത് സഹോദരിക്ക് മൊബൈൽ ഫോൺ വാങ്ങി നൽകുന്നതിനെയും ഇയാൾ എതിർത്തു.
എന്നാൽ മകൾക്ക് മൊബൈൽ വാങ്ങി നൽകുന്ന കാര്യത്തിൽ ഇടപെടാന്‍ മഞ്ജുനാഥിന് അവകാശമില്ലെന്ന് അമ്മ പറഞ്ഞു. ഇതിൽ ക്ഷുഭിതനായ മഞ്ജുനാഥ് വീട്ടിലിരുന്ന നാടൻ തോക്കെടുത്ത് അമ്മയെയും സഹോദരിയെയും വെടിവയ്ക്കുകയായിരുന്നു. ഈ സമയം മഞ്ജുനാഥിന്‍റെ പിതാവ് വീട്ടിലില്ലായിരുന്നു. ഇദ്ദേഹമാണ് സംഭവത്തെക്കുറിച്ച് പോലീസിൽ അറിയിച്ചത്.