ഭക്തിനിർഭരമായി ആറ്റുകാൽ പൊങ്കാല; പണ്ടാര അടുപ്പിൽ തീപകർന്നു, അനന്തപുരിയിൽ ഭക്തലക്ഷങ്ങൾ
ഷീബ വിജയൻ
തിരുവനന്തപുരം: അനന്തപുരിയെ യാഗശാലയാക്കി ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തുടക്കമായി. ക്ഷേത്ര ശ്രീകോവിലിൽ നിന്ന് പകർന്നെടുത്ത അഗ്നി മേൽശാന്തി പണ്ടാര അടുപ്പിലേക്ക് തെളിയിച്ചതോടെ ഭക്തലക്ഷങ്ങൾ നഗരവീഥികളിലെ തങ്ങളുടെ അടുപ്പുകളിലേക്ക് തീ പകർന്നു. രാവിലെ 9.45-ന് തോറ്റംപാട്ടിന്റെ അകമ്പടിയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
ഉച്ചയ്ക്ക് 2.15-നാണ് നിവേദ്യ ചടങ്ങുകൾ നടക്കുന്നത്. ചന്ദ്രഗ്രഹണം ഉള്ളതിനാൽ ഉച്ചകഴിഞ്ഞ് 3.10 മുതൽ രാത്രി 7.00 വരെ ക്ഷേത്ര ദർശനത്തിന് നിയന്ത്രണമുണ്ടാകും. രാത്രി 8.30-ന് കുത്തിയോട്ട ബാലന്മാരുടെ ചൂറൽകുത്ത് ചടങ്ങും തുടർന്ന് 10.45-ന് മണക്കാട് ധർമ്മശാസ്താ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്തും നടക്കും. പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം ജില്ലയിൽ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
സിറ്റി പോലീസ് കമ്മീഷണർ കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ 4,000 പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. നഗരത്തെ നാല് സോണുകളായും വിവിധ സെക്ടറുകളായും തിരിച്ച് കർശന നിരീക്ഷണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ഭക്തർക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പൊങ്കാല കഴിഞ്ഞ് മടങ്ങുന്നവർക്കായി കെ.എസ്.ആർ.ടി.സിയും റെയിൽവേയും പ്രത്യേക സർവീസുകൾ ഏർപ്പെടുത്തി.
qwewewrewq


