കൊവിഡ്: പ്രശസ്ത തബല വാദകൻ ശുഭാങ്കർ ബാനർജി മരിച്ചു

കൊൽക്കത്ത: പ്രശസ്ത തബല വാദകൻ പണ്ഡിറ്റ് ശുഭാങ്കർ ബാനർജി(54) കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡിനെ തുടർന്ന് ജൂലൈ 2−നാണ് ശുഭാങ്കർ ബാനർജിയെ കൊൽക്കത്തയിലെ മെഡിക്ക സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിക്കുന്നത്.
ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനം തകരാറിലായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം.
പ്രശസ്ത സംഗീതജ്ഞ കാജൽരേഖ ബാനർജിയുടെ മകനാണ് ശുഭാങ്കർ ബാനർജി. പണ്ഡിറ്റ് മണിക് ദാസ്, പണ്ഡിറ്റ് സ്വപ്‌ന ശിവ എന്നിവരുടെ ശിഷ്യനായിരുന്നു.
പണ്ഡിറ്റ് രവി ശങ്കർ, പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ, ഉസ്താദ് അംജത് അലിഖാൻ, പണ്ഡിറ്റ് ശിവ്കുമാർ വർമ തുടങ്ങിയ സംഗീതപ്രതിഭകൾക്കൊപ്പം ജുഗൽബന്തി ചെയ്തിട്ടുണ്ട്. ബംഗാൾ സർക്കാറിന്റെ സംഗീത് സമ്മാൻ, സംഗീത് മഹാ സമ്മാന്‍ തുടങ്ങിയ ബഹുമതികൾ നേടിയിട്ടുണ്ട്. നിവേദിതയാണ് ഭാര്യ. ആഹരി, ആർച്ചിക് എന്നിവർ മക്കളാണ്.