തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ നീട്ടി
ചെന്നൈ: തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ നീട്ടി. പ്രതിദിന കോവിഡ് കേസുകൾ വർദ്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. നിലവിൽ ജൂലൈ അഞ്ച് വരെ നിയന്ത്രണങ്ങൾ നീട്ടാനാണ് തീരുമാനം. കോവിഡ് കേസുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 38 ജില്ലകളെ സർക്കാർ മൂന്നായി തിരിച്ചിട്ടുണ്ട്. ആദ്യ വിഭാഗത്തിൽ 11 ഹോട്ട്‌സ്‌പോട്ട് ജില്ലകളാണുള്ളത്. സജീവ കേസുകൾ കുറവുള്ള 23 ജില്ലകളെ ഉൾപ്പെടുത്തിയുള്ളതാണ് മൂന്നാമത്തെ വിഭാഗം.
കോവിഡ് സ്ഥിതി ഗണ്യമായി മെച്ചപ്പെട്ട ചെന്നൈയും മൂന്ന് അയൽ ജില്ലകളുമാണ് മൂന്നാമത്തെ വിഭാഗത്തിലുള്ളത്. ലോക്ക്ഡൗൺ നിയന്ത്രണം ലഘൂകരിച്ച ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്ങൽപട്ട് ജില്ലകളിൽ ഷോപ്പിംഗ് മാളുകൾ രാവിലെ ഒന്‍പത് മുതൽ വൈകിട്ട് ഏഴ് വരെ തുറക്കാൻ അനുമതിയുണ്ട്.
തുണിക്കടകൾ, ജ്വല്ലറികൾ എന്നിവയ്ക്കും ഇവിടെ പ്രവർത്തിക്കാം. എയർകണ്ടീഷനുകൾ ഉപയോഗിക്കരുതെന്നും 50 ശതമാനം ഉപഭോക്താക്കളെ മാത്രമേ ഒരേസമയം കടകളിൽ കയറ്റാവൂ എന്നും ഇവിടെ നിബന്ധനയുണ്ട്. ഈ നാലു ജില്ലകളിലെയും ആരാധനാലയങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തുറക്കാൻ അനുമതിയുണ്ട്. എന്നാൽ സിനിമ തീയറ്ററുകൾ അടഞ്ഞു തന്നെ കിടക്കും.

