മതാചാരങ്ങളുടെ പേരിൽ നദികൾ മലിനമാക്കരുത്: മദ്രാസ് ഹൈക്കോടതി
ഷീബ വിജയൻ
ചെന്നൈ: മതാചാരങ്ങളുടെ പേരിൽ രാജ്യത്തെ നദികൾ മലിനമാക്കാൻ പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. ഭക്തർ ചെയ്യുന്ന കാര്യങ്ങൾ ഒരു കാരണവശാലും പരിസ്ഥിതിക്ക് ദോഷകരമാകരുതെന്ന് പറഞ്ഞ കോടതി, ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശം പൊതുജനാരോഗ്യവുമായിക്കൂടി ബന്ധപ്പെട്ടതാണെന്ന് ഓർമ്മിപ്പിച്ചു. തമിഴ്‌നാട്ടിലെ പ്രശസ്തമായ താമിരഭരണി നദിയിൽ ഭക്തർ വസ്ത്രങ്ങളും ചെരുപ്പുകളും വ്യാപകമായി ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കോടതിയുടെ ഈ സുപ്രധാന പരാമർശം.
ഈ നദിയിൽ ഒരു ദിവസം മാത്രം ഒരു ടൺ മാലിന്യമാണ് ഉപേക്ഷിക്കപ്പെടുന്നതെന്ന് ശുചീകരണത്തൊഴിലാളികൾ കോടതിയെ അറിയിച്ചിരുന്നു. ശവസംസ്കാര ചടങ്ങുകളുടെ മറവിൽ ടൺ കണക്കിന് വസ്ത്രങ്ങൾ, ചെരിപ്പുകൾ, ഗ്ലാസ് വസ്തുക്കൾ തുടങ്ങിയവ നദിയിൽ തള്ളുന്ന ആചാരം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് കോടതി ആലോചിക്കുന്നുണ്ട്. എന്നാൽ ഇത് മതവിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുൻപ് പൊതുജനങ്ങളുടെ അഭിപ്രായം കേൾക്കാൻ കോടതി താല്പര്യപ്പെടുന്നു. ഇതിന്റെ ഭാഗമായി പൊതുജനങ്ങളെ വിവരമറിയിക്കാൻ തിരുനെൽവേലി ജില്ലാ കളക്ടർക്ക് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിർദ്ദേശം നൽകി. ജലാശയങ്ങളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന ജസ്റ്റിസുമാരായ ജി.ആർ. സ്വാമിനാഥൻ, ബി. പുഗലേന്തി എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് ഈ വിഷയം പരിഗണിച്ചത്. പാപനാശം മുതൽ താമിരഭരണിയിലെ കുളിക്കടവുകളിൽ ആയിരക്കണക്കിന് ഭക്തർ അന്ത്യകർമങ്ങൾക്കായി എത്താറുണ്ടെന്നും ഈ സമയത്താണ് മരിച്ചയാളുടെ വസ്ത്രങ്ങളും മറ്റ് വസ്തുക്കളും നദിയിൽ ഉപേക്ഷിക്കുന്നതെന്നും അധികൃതർ കോടതിയെ ബോധിപ്പിച്ചു.
dsdfsds

