രാജ്യത്തെ 150 ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ആരോഗ്യമന്ത്രാലയം: കേരളത്തിൽ നിന്ന് 12 ജില്ലകൾ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള രാജ്യത്തെ 150 ജില്ലകളിൽ ലോക്ഡൗൺ നടപ്പാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം. അവശ്യ സര്‍വീസുകള്‍ക്കടക്കം ഇളവ് നല്‍കിയാകും ലോക്ക്ഡൗണ്‍. ചൊവ്വാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് ആരോഗ്യമന്ത്രാലയം നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തതെങ്കിലും സംസ്ഥാനങ്ങളുമായി ആലോചിച്ച ശേഷമായിരിക്കും ഇതുസംബന്ധിച്ചുള്ള അന്തിമ തീരുമാനം സര്‍ക്കാർ സ്വീകരിക്കുക. കേരളത്തിൽ പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകള്‍ മാത്രമായിരിക്കും ലോക്ഡൗണിൽ നിന്ന് ഒഴിവാകുക.
സംസ്ഥാനത്ത് 23.24 ആണ് ഇന്നലത്തെ പോസിറ്റിവിറ്റി നിരക്ക്. നിര്‍ദേശം നടപ്പിലാക്കുകയാണെങ്കില്‍ കേരളത്തിലെ പല ജില്ലകളിലും ലോക്ഡൗണിലേക്ക് പോകേണ്ടിവരും. രോഗനിരക്ക് കൂടുതലുള്ള ഇടങ്ങളിൽ ഏതാനും ആഴ്ചകൾ ശക്തമായ ലോക്ഡൗൺ നടപ്പാക്കുന്നതിലൂടെ വ്യാപനം നിയന്ത്രിക്കാനാകുമെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കണക്ക് കൂട്ടുന്നത്. നേരത്തെ പ്രാദേശിക ലോക്ഡൗണുകള്‍ക്കായിരുന്നു കേന്ദ്രസര്‍ക്കാര്‍ പ്രാധാന്യം നല്‍കിയിരുന്നത്.