എയർ ഇന്ത്യ വഴി ബഹ്റൈനിലേയ്ക്ക് വരുന്ന ആറ് വയസിന് താഴെയുള്ളവർക്ക് കോവിഡ് സെർട്ടിഫിക്കേറ്റ് ആവശ്യമില്ല

മനാമ: എയർ ഇന്ത്യയിലോ എയർ ഇന്ത്യ എക്സ്പ്രസിലോ ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേയ്ക്കെത്തുന്നവരിൽ ആറ് വയസിന് താഴെയുള്ളവർക്ക് പിസിആർ നെഗറ്റീവ് പരിശോധന ആവശ്യമില്ല എന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. അതേസമയം ബഹ്റൈനിലേയ്ക്ക് നേരിട്ട് വരുന്ന രണ്ടാമത്തെ വിമാനസെർവീസായ ഗൾഫ് എയർ ഈ കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. വിമാനകന്പനികളാണ് ഈ തീരുമാനമെടുക്കേണ്ടത് എന്ന നിലപാടാണ് ഇപ്പോൾ ബഹ്റൈൻ അധികൃതർ സ്വീകരിച്ചിരിക്കുന്നത്.
ബഹ്റൈനിലേയ്ക്ക് ഇപ്പോൾ എയർ ഇന്ത്യക്ക് ദിവസേന ഇന്ത്യയിൽ നിന്ന് ഒരു വിമാനസെർവീസാണ് ഉള്ളത്. ഇതിൽ നാലെണ്ണം എയർ ഇന്ത്യ എക്സ്പ്രസും, മൂന്നെണ്ണം എയർ ഇന്ത്യയുമാണ്. നേരത്തേ ദുബായ് വഴി എയർ അറേബ്യ, ഫ്ലൈദുബായ് അതു പോലെ എമിറേറ്റ്സ് തുടങ്ങിയ വിമാനങ്ങളിൽ നിരവധി പേർ ബഹ്റൈനിലെത്തിയിരുന്നു. യുഎഇ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ വിലക്കിയതോടെ ആ യാത്രാപദ്ധതികൾ റദ്ദ് ചെയ്യപ്പെട്ടു. ഇത് കാരണം ഇന്ത്യയിൽ നിന്ന് ഈ ദിവസങ്ങളിൽ ബഹ്റൈനിലേയ്ക്ക് എത്താൻ എയർ ഇന്ത്യയെയോ അല്ലെങ്കിൽ ഗൾഫ് എയറിനെയോ മാത്രം ആശ്രയിക്കേണ്ട സാഹചര്യമാണ് ഉള്ളത്. സെർവീസുകളുടെ എണ്ണം കുറഞ്ഞതോടെ ടിക്കറ്റ് നിരക്കും വർദ്ധിച്ചിട്ടുണ്ട്.
നിലവിൽ നാട്ടിൽ നിന്ന് ബഹ്റൈൻ വിമാനത്താവളത്തിലെത്തി കഴിഞ്ഞാൽ അവിടെ നിന്ന് ആദ്യത്തെ കോവിഡ് പരിശോധന നടക്കും. ഇതിന്റെ ഫലം 24 മണിക്കൂറിനുള്ളിൽ തന്നെ ലഭിക്കും. അതു വരേയും ക്വാറൈന്റിൽ കഴിയുക. നെഗറ്റീവായി കഴിഞ്ഞാൽ പുറത്തിറങ്ങി ജോലിക്ക് പോകാവുന്നതാണ്. പിന്നീട് അഞ്ച് ദിവസം, അതിന് ശേഷം പത്താം ദിവസം എന്നിങ്ങിനെയാണ് കോവിഡ് പരിശോധന നടക്കുന്നത്. ബി അവേർ അപ്ലിക്കേഷനിലൂടെ ഈ അപ്പോയിന്റ്മെന്റുകൾ എടുക്കാൻ സാധിക്കും. ആകെ 36 ദിനാറാണ് ഈ പരിശോധനകൾക്കായി ഈടാക്കുന്നത്. അതു പോലെ ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് ബഹ്റൈനിലെത്തി കഴിഞ്ഞാൽ പിന്നെ കോവിഡ് പരിശോധന ആവശ്യമില്ല.