ഡിഎംകെ എംപി കനിമൊഴിയ്ക്ക് കൊറോണ
ചെന്നൈ: ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) എംപി കനിമൊഴിയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. നേരിയ രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കനിമൊഴിയെ നിരീക്ഷണത്തിലാക്കി.
വീട്ടിലാണ് കനിമൊഴി നിരീക്ഷണത്തിൽ ഉള്ളത്. ആരോഗ്യനിലയുടെ അടിസ്ഥാനത്തിൽ എംപിയെ ആശുപത്രിയിലേക്ക് മാറ്റാനാണ് തീരുമാനം. പരിശോധനാ ഫലം നെഗറ്റീവ് ആകുന്നതുവരെ കനിമൊഴി പൊതുപരിപാടികളിൽ നിന്നും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും വിട്ടുനിൽക്കുമെന്ന് ഡിഎംകെ അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പ്രചാരണങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്നു കനിമൊഴി. കഴിഞ്ഞ ദിവസങ്ങളിൽ കനിമൊഴിയുമായി സന്പർക്കം പുലർത്തിയവരോട് നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശിച്ചു.

