ബംഗാളിൽ പിതാവിനെ മകൾ തീകൊളുത്തി കൊലപ്പെടുത്തി
കോൽക്കത്ത: ബംഗാളിൽ പീഡനം സഹിക്കവയ്യാതെ പിതാവിനെ മകൾ തീകൊളുത്തി കൊലപ്പെടുത്തി. കോൽക്കത്തയിലെ ക്രിസ്റ്റഫർ റോഡ് നിവാസിയായ 56കാരനെയാണ് 22കാരിയായ മകൾ കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രി ഇരുവരും പുറത്ത് പോയി ഭക്ഷണം കഴിച്ചിരുന്നു. ഇയാൾ മദ്യപിക്കുകയും ചെയ്തു. തുടർന്ന് ഹുഗ്ലി നദിക്കരയിലെ ബെഞ്ചിലിരുന്നു ഇവർ സംസാരിച്ചുകൊണ്ടിരിക്കെ പിതാവ് ഉറങ്ങി. തുടർന്ന് മകൾ, നേരത്തെ സൂക്ഷിച്ചുവച്ചിരുന്ന മണ്ണെണ്ണ പിതാവിന്‍റെ ശരീരത്തിൽ ഒഴിച്ച് അഗ്നിക്കിരയാക്കുകയായിരുന്നു. സംഭവത്തിന്‍റെ മുഴുവൻ ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞിരുന്നു. അന്വേഷണത്തിൽ മകളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർ കുറ്റം സമ്മതിച്ചു.
പെൺകുട്ടിയുടെ ചെറുപ്പത്തിൽ തന്നെ അമ്മ മരിച്ചിരുന്നു. തുടർന്ന് പിതാവ് പതിവായി മകളെ ലൈംഗീകമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു. മകളുടെ വിവാഹം കഴിഞ്ഞപ്പോഴാണ് പിതാവ് പീഡനം അവസാനിപ്പിച്ചത്. എന്നാൽ, വിവാഹബന്ധം തകർന്ന മകൾ വീണ്ടും വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ മുതൽ പിതാവ് മകളെ പീഡിപ്പിക്കുന്നത് വീണ്ടും ആരംഭിച്ചു. ഇതിൽ മനംമടുത്താണ് താൻ കൊലനടത്തിയതെന്ന് മകൾ വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ യുവതിയെ കസ്റ്റഡിയിൽ വിട്ടു.

