കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം
ഷീബ വിജയൻ
ഉത്തർപ്രദേശിലെ കാൺപൂരിൽ പരിശീലന പറക്കലിനിടെ വിമാനം തകർന്നു വീണ് രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം സംഭവിച്ചു. ചകേരി എയർഫോഴ്‌സ് സ്റ്റേഷനിൽ നിന്ന് പറന്നുയർന്ന ഗാർഗ് ഏവിയേഷന്റെ നാല് സീറ്റുള്ള 'ടെക്നാം' (Tecnam) ഇരട്ട എഞ്ചിൻ പരിശീലന വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് കാൺപൂർ ഗംഗാ തീരത്തിന് സമീപമുള്ള നാതാപൂർവ ഗ്രാമത്തിലെ കൃഷിയിടത്തിലേക്ക് തകർന്നു വീണത്.
അപകടത്തിൽ ഇൻസ്ട്രക്ടർ പൈലറ്റായ ഗുജറാത്ത് സ്വദേശി സചിൻ ഭാട്ടിയയും ട്രെയിനി പൈലറ്റായ കർണാടക സ്വദേശി അഭിഷേക് പൂജാരിയും സംഭവസ്ഥലത്തുതന്നെ മരിച്ചു. പറന്നുയർന്ന് 20 മിനിറ്റിനുള്ളിൽ നിയന്ത്രണം നഷ്ടപ്പെട്ട് വലിയ ശബ്ദത്തോടെ വയലിലേക്ക് ഇടിച്ചിറങ്ങി പൂർണ്ണമായി തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ പ്രദേശം മുഴുവൻ ചിതറിക്കിടക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട ഇൻസ്ട്രക്ടർ സചിൻ ഭാട്ടിയയ്ക്ക് മൂവായിരത്തിലധികം മണിക്കൂറുകൾ പറക്കൽ പരിചയമുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പ്രദേശവാസികളും പൊലീസും സ്ഥലത്തെത്തി മൃതേദഹങ്ങൾ പുറത്തെടുക്കുകയും പ്രദേശം സന്ദർശകരിൽ നിന്ന് മാറ്റിവെച്ച് സുരക്ഷിതമാക്കുകയും ചെയ്തു.
അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവില്‍ ഏവിയേഷൻ (DGCA), എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) എന്നിവയുടെ പ്രത്യേക സംഘം സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
efseeffef

