രണ്ട് ലക്ഷം ട്രാക്ടര്‍, 100 കി.മി റാലി: റിപ്പബ്ലിക്ക് ദിനത്തിൽ പരേഡിനൊരുങ്ങി കര്‍ഷകർ

ന്യൂഡൽഹി: ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തിൽ രാജ്യതലസ്ഥാനത്ത് നടക്കുന്ന കിസാൻ പരേഡിന്‍റെ ഭാഗമായി രണ്ട് ലക്ഷത്തിലധികം ട്രാക്ടറുകൾ പരേഡ് നടത്തുമെന്ന് കർഷക സംഘടനകൾ. 100 കിലോമീറ്റർ ട്രാക്ടർ റാലിയ്ക്കായി വിപുലമായ സജ്ജീകരണങ്ങളാണ് കർഷകർ ഒരുക്കിയിട്ടുള്ളത്. ട്രാക്ടറുകളുടെ സുഗമമായ ഓട്ടത്തിന് 2,500 സന്നദ്ധ പ്രവർത്തകരെ വിന്ന്യസിക്കും. ക്രമീകരണങ്ങൾ നിയന്ത്രിക്കാൻ കൺട്രോൾ റൂം തയാറാക്കി. പ്രവർത്തനങ്ങൾ വിലയിരുത്താൻ 20 അംഗ കേന്ദ്രസമിതിയെയും കർഷകർ തെരഞ്ഞെടുത്തു. ട്രാക്ടർ റാലികൾ ഡൽഹിയിലെ അതിർത്തി പോയിന്‍റുകളായ ഗാസിപൂർ, സിങ്കു, തിക്രി എന്നിവിടങ്ങളിൽനിന്ന് ആരംഭിക്കുമെന്ന് കർഷക നേതാവ് അഭിമന്യു കോഹർ പറഞ്ഞു. ഡൽഹി അതിർത്തിയിൽ സ്ഥാപിച്ചിട്ടുള്ള ബാരിക്കേഡുകൾ 26 ന് നീക്കം ചെയ്യുമെന്നും തലസ്ഥാനത്ത് പ്രവേശിച്ച ശേഷം കർഷകർ ട്രാക്ടർ റാലികൾ നടത്തുമെന്നും കർഷക നേതാവ് ദർശൻ പാൽ പറഞ്ഞു. ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് കർഷകർ റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലിയിൽ പങ്കെടുക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സായുധ സേനയുടെ പരേഡിനെ അഭിസംബോധന ചെയ്യുന്പോൾ ട്രാക്ടർ റാലിയും നടക്കുമെന്നാണ് കർഷകർ പറയുന്നത്.