സുശാന്ത് രജ്പുതിന്‍റെ മരണം: അന്വേഷണം സിബിഐക്ക് വിട്ട് ബിഹാർ സർക്കാർ
പാറ്റ്ന: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് വിട്ട് ബിഹാർ സർക്കാർ. സുശാന്തിന്‍റെ മരണത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തു. സുശാന്തിന്‍റെ കുടുംബത്തിന്‍റെ സമ്മതത്തോടെ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തതായി നിതീഷ് കുമാർ പറഞ്ഞു. നേരത്തെ സുശാന്തിന്‍റെ അച്ഛൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
സുശാന്തിന്‍റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നു ബിഹാർ നിയമസഭയിലെ ഇരുസഭകളിലെയും അംഗങ്ങൾ കക്ഷിഭേദമന്യേ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എം.എസ് ധോണിയുടെ ബയോപിക് ഉൾപ്പെടെ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുശാന്ത് സിംഗിനെ കഴിഞ്ഞ 14നാണ് ബാന്ദ്രയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മാനസികനില അതിവേഗം മാറിമറിയുന്ന ബൈപോളാർ ഡിസോർഡറിനു സുശാന്ത് ചികിത്സ തേടിയിരുന്നതായി മുംബൈ പോലീസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. മാനസിക പ്രശ്നത്തിനു ചികിത്സ തേടുകയും മരുന്നു കഴിക്കുകയും ചെയ്തിരുന്നു.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെയുള്ള അന്വേഷണത്തിൽ രാഷ്‌ട്രീയക്കാർക്കു പങ്കുള്ളതായി കണ്ടെത്തിയിട്ടില്ലെന്നും പോലീസ് തലവൻ പരംഭീർ സിംഗ് പറഞ്ഞു.



